പടി കടന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് നാരായണൻ ഗോവിന്ദൻ പിള്ളയെയും ലക്ഷ്മിയമ്മയെയും കാണുന്നത്
..എന്താ ഗോവിന്ദേട്ടാ ഈ വഴിക്കൊക്കെ ?..
..കാര്യമുണ്ട് നാരായണാ ..
അവരുടെ വരവിൽ നാരായണന് കുറച്ച് ഉൽകണ്ഠ ഉണ്ടായിരുന്നു
..നിന്റെ മൂത്ത മകളില്ലേ ഇവിടെ..
തെല്ല് ഭയത്തോടെ നാരായണൻ അയാളുടെ മുഖത്തേക്ക് നോക്കി
..ഒന്ന് വിളിക്ക് നാരായണാ..
..മോളെ അശ്വതി..
എന്താണ് കാര്യമെന്നറിയാതെ അയാളൊന്ന് പകച്ചു
..എന്താ അച്ഛാ..
..മോള് ഇങ്ങോട്ടൊന്നു വാ..
ഉമ്മറത്തേക്ക് വന്ന അശ്വതിയെ കണ്ട് അവരുടെ മനസ്സ് നിറഞ്ഞു, ഐശ്യര്യമുള്ള മുഖം, നെറ്റിയിൽ ചന്ദനക്കുറി, ഹരിക്ക് ചേർന്ന കുട്ടി തന്നെ,
അവർ പരസ്പരം നോക്കി പുഞ്ചിരി കൈമാറി
ഹരിയുടെ അച്ഛനെയും അമ്മയെയും കണ്ട് അവളുടെ നെഞ്ചൊന്ന് പിടഞ്ഞു
സംശയ ഭാവത്തിൽ അവൾ അച്ഛനെ നോക്കി അയാൾ തിരിച്ചും
എവിടെ തുടങ്ങണം എന്നറിയാതെ ഗോവിന്ദൻപിള്ള തന്നെ ഉറ്റു നോക്കുന്ന നാരായണനെ ഒന്ന് നോക്കി
ഒന്നും മനസ്സിലാകാതെ നിന്ന നാരായണന്റെ തോളിൽ ഗോവിന്ദൻ പിള്ള കൈകൾ ചേർത്തു പിടിച്ചു
.. നാരായണാ.. ഈ വീട്ടിൽ ഒരു വിളക്കുണ്ട്, ആ വിളക്ക് ഞങ്ങൾക്ക് വേണം എന്റെ മകന്റെ ജീവിതത്തിലും ഞങ്ങളുടെ വാർധക്യത്തിലും വെളിച്ചമേകാൻ..
അശ്വതിയുടെ ശരീരത്തിലൂടെ കുളിര് കയറിയിറങ്ങി, ഈറനണിഞ്ഞ കണ്ണുകളോടെ വിശ്വാസം വരാതെ അവൾ ലക്ഷ്മിയമ്മയെ നോക്കി
.. ഇന്നു മുതൽ നീ എന്റെ മോളാ ഞങ്ങളുടെ വീടിന്റെ നിലവിളക്ക്..
കണ്ണു നിറഞ്ഞു നിൽക്കുന്ന അച്ഛനേയും അമ്മയെയും നോക്കി അവൾ ലക്ഷിയമ്മയുടെ കൈകൾ ചേർത്ത് വിതുമ്പി…………
.. അമ്മേ അമ്മേ..
.. എന്താ ചേച്ചി.. അമ്മയും അച്ഛനും പുറത്തു പോയതാ..
.. ഓ മഹാൻ ഇവിടെ ഉണ്ടായിരുന്നോ.. നിനക്ക് കൂടെ പോകായിരുന്നില്ലേ അന്തസ്സ് കൂടിയേനെ..
.. എങ്ങോട്ട് പോകാൻ അവരെവിടെയാ പോയതെന്ന് എനിക്കറിയില്ല..
..ഓഹോ, അപ്പൊ എല്ലാരും കൂടി എന്നെ പൊട്ടിയാക്കാ അല്ലെ..
.. ചേച്ചി എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നത്..
.. ആടാ നിനക്കിപ്പോ അങ്ങിനെ പലതും തോന്നും, എന്ത് തന്നിട്ടാടാ അവൾ നിന്നെ മയക്കിയത്..
.. ആര്..
.. നിന്റെ കെട്ടിലമ്മ,, നിനക്ക് വേണ്ടി അമ്മയും അച്ഛനും പെണ്ണ് കാണാൻ പോയില്ലേ ആ അറുവാണിച്ചി..
.. ചേച്ചി എന്താ പറയുന്നത് എനിക്ക്, എനിക്ക് മനസ്സിലാകുന്നില്ല..
.. പൊട്ടനെ പോലെ അഭിനയിക്കാ നീ എന്റെ മുന്നിൽ..
.. ചേച്ചി കാര്യം എന്താണെന്നു വെച്ചാൽ തുറന്നു പറ..
.. അച്ചനും അമ്മയും ആ സുന്ദരി കോതയെ നിനക്ക് വേണ്ടി ഉറപ്പിക്കാൻ പോയേക്കുവാ മനുഷ്യനെ നാണം കെടുത്താൻ, വേറെ ആരെയും കിട്ടിയില്ല അവൻക്ക്, കാൽക്കാശിന് ഗതി ഇല്ലാത്ത നാരായണന്റെ മകളെ അല്ലാതെ..
ഹരിക്ക് പിന്നെ അവിടെ നിക്കാൻ തോന്നിയില്ല, ഒരോട്ടമായിരുന്നു,തന്റെ പ്രാർത്ഥനകൾ ചെവിക്കൊണ്ട ദേവിയോട് നന്ദി പറയാൻ, കിതപ്പണയും മുന്നേ കൊലുസിന്റെ ശബ്ദം കേട്ടു,
വിടർന്ന കണ്ണുകളിൽ നിന്ന് അവൻ പ്രണയത്തിന്റെ കവിത വായിച്ചെടുത്തു,
അവനെ മറി കടന്ന് അവൾ പോകാനൊരുങ്ങെ അവളുടെ കൈകളിൽ അവൻ പിടിച്ചു, നാണത്താൽ പൂത്തുലഞ്ഞ മുഖം
അവന്റെ നെഞ്ചോടു ചേർത്തു നിൽക്കുമ്പോൾ നിൽകുമ്പോൾ അവളുടെ പ്രാർത്ഥന ഒന്ന് മാത്രമായിരുന്നു, മരണം വരെ ഈ നെഞ്ചിലെ ചൂട് പറ്റി നിൽക്കാൻ അനുവദിക്കണേ എന്റെ ദേവീ എന്ന് ……………..