“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 10

Posted on

ശ്രീഹരി ജീനയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. അമ്മയെയും അനിയത്തിയേയും കൂടെ കൊണ്ടു
പോയി ചിറ്റപ്പന്മാരെ കല്യാണത്തിന് വിളിച്ചു. പരസ്പരമുള്ള ഒരു തെറ്റുപറച്ചിലിൽ
അവർക്കിടയിൽ ഉണ്ടായിരുന്ന മഞ്ഞു മതിൽ ഉരുകി തുടങ്ങുകയും ചെയ്തു.
തീവണ്ടിയുടെ വേഗതയിൽ ആണ് പിന്നീടുള്ള ദിവസങ്ങൾ കടന്നു പോയത്.
കണ്ണടച്ച് തുറക്കുന്നതിനുള്ളിൽ കല്യാണത്തിന്റെ തലേ ദിവസം ആയി. വിദ്യയുടെ വാക്കുകൾ
പോലെ തന്നെ ഈ ദിവസങ്ങൾക്കിൽ വാസുകി അപ്പച്ചിയെയും മറ്റു ബന്ധുക്കളെയും ജീന
കൈയിലെടുത്തിരുന്നു. അടുക്കളയിലും, വിദ്യയുടെ അടുത്തും, ശ്രീഹരിക്ക് ഒപ്പവുമായി അവൾ
ഓടി നടക്കുകയായിരുന്നു. ശരിക്കും ആ കുടുബത്തിലെ ഒരാളായി അവളെ എല്ലാപേരും
അംഗീകരിച്ചത് പോലെ ആയിരുന്നു.
നാല് മണിക്ക് ചെറുക്കനും കൂട്ടരും സാരി കൊണ്ടു വരുമെന്നതിനാൽ മൂന്നുമണിയോടെ തന്നെ
വിദ്യ റിസപ്ഷന് ഇടാനുള്ള ഡ്രെസ്സും ഇട്ടു മേക്അപ്പും ചെയ്തു റെഡി ആയി. ഒരു ഇളം ഗ്രേ
കളർ ലെഹങ്ക മോഡൽ ഡ്രസ്സ് ആയിരുന്നു അവൾ ധരിച്ചത്. കൈമുട്ടുവരെ മെഹന്തി ഇട്ടിരുന്നു.
കഴുത്തിൽ ഒരു ഡയമണ്ട് നെക്ലൈസ് മാത്രം, കാതിൽ ഡയമണ്ടിന്റെ തന്നെ കമ്മലും.
എല്ലാപേർക്കും അവളെ ഒരുക്കിയിരിക്കുന്നത് ഇഷ്ട്ടമായി.
പക്ഷെ എല്ലാപേരും ഞെട്ടിയത് ജീനയെ കണ്ടാണ്.
ചുവന്ന ലോങ്ങ് പാവാടയും അതെ കളറിൽ തന്നെ ഉള്ള പൊക്കിളിനു തൊട്ട് മുകളിലായി
നിൽക്കുന്ന ടോപ്പും. ചുവപ്പിൽ ഉണ്ടായിരുന്ന ഗോൾഡൻ കളർ വർക്കുകൾ വസ്ത്രത്തിന്റെ ഭംഗി
ഇരട്ടി ആക്കുന്നുണ്ട്. ടോപിനു പൊക്കിളിനു മുകളുവരെ മാത്രമേ നീട്ടം ഉള്ളതിനാൽ
പാവടക്കും ടോപ്പിനും ഇടയിൽ അവളുടെ വെളുത്ത വയറിന്റെ കുറച്ച് ഭാഗം നഗ്നമായിരുന്നു. ആ
നഗ്നത കാണാനും ആകർഷിക്കുന്ന ഒരു ഭംഗി ഉണ്ടായിരുന്നു. കഴുത്തിൽ നേർത്ത ഒരു ഡയമണ്ട്
മാലയും അതിന്റെ അറ്റത്തായി പൂവിന്റെ ആകൃതിയിൽ ഉള്ള ഒരു ഡയമണ്ട് ലോക്കറ്റും. കാതിൽ
തൂങ്ങിക്കിടക്കുന്ന മുത്തോട് കൂടി ഉള്ള ഒരു ഡയമണ്ട് കമ്മലും. നീളം കൂടിയ മുടി ചെറു
ചുരുളുകളായി ഇട്ടിരിക്കുകയാണ്.
ഹാളിൽ ബന്ധുക്കൾ എല്ലാരുമായി നിന്നു വിദ്യ സെൽഫി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് പടികൾ
ഇറങ്ങി താഴേക്ക് ഇറങ്ങി വരുന്ന ജീനയെ കാണുന്നത്.
വിദ്യ അതിശയിച്ചു ജീനയെ തന്നെ നോക്കി നിന്നു പോയി. അവിടെ നിന്നിരുന്ന ബാക്കി
ഉള്ളവരുടെയും അവസ്ഥ ഏകദേശം അങ്ങനെ തന്നെ ആയിരുന്നു.
വിദ്യയുടെ അടുത്തെത്തിയ ജീന ചോദിച്ചു.
“ഒരുങ്ങിയിട്ട് കൊള്ളാമോ?”
“ഈ ഒരു ലുക്കിൽ വന്നിട്ട് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചാൽ ഞാൻ നല്ല അടി വച്ച്
തരും… എനിക്ക് ഇപ്പോൾ ഒരു സത്യം അറിയണം, ഇവിടെ ഞാനാണോ കല്യാണപ്പെണ്ണ് അതോ നീയാണോ?”
വിദ്യയുടെ തോളിൽ പതുക്കെ അടിച്ച് കൊണ്ടു ജീന പറഞ്ഞു.
“ഒന്ന് പൊടി നീ തള്ളാതെ..”
ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“ഞാൻ കാര്യായിട്ട് പറഞ്ഞതാ.. സൂപ്പർ ആയിട്ടുണ്ട് നീ.”
ഒരു പുഞ്ചിരിയോടെ ജീന ചോദിച്ചു.
“ഇച്ചായൻ എവിടെ?”
“അമ്മയും ഇച്ചായനും പന്തലിൽ ഉണ്ട്. സാരി കൊണ്ടു വരാൻ സമയം ആയി..അവരെയും നോക്കി
നിൽക്കെയാണ്.”
“ഞാൻ എങ്കിൽ ഇച്ചയേനെ കണ്ടിട്ട് വരാം..”
ജീന നടന്നു നീങ്ങിയപ്പോൾ വിദ്യ വിളിച്ചു പറഞ്ഞു.
“സാരി കൊടുപ്പു കഴിഞ്ഞു സ്റ്റേജിൽ നീ എന്നോടൊപ്പം തന്നെ കാണണം.”
ശരിയെന്ന അർഥത്തിൽ ഒരു പുഞ്ചിരിയോടെ തല കുലുക്കികൊണ്ട് ജീന പന്തലിലേക്ക് നടന്നു.
അമ്മയുമായി എന്തോ സംസാരിച്ചുകൊണ്ടു നിന്ന ശ്രീഹരി പെട്ടെന്ന് നിശബ്തനായി.. അവന്റെ
കണ്ണുകൾ വിടർന്നു.
ശ്രീഹരി കണ്ണിമവെട്ടാതെ എവിടേക്കാണ് നോക്കുന്നതെന്നറിയാൻ തിരിഞ്ഞു നോക്കിയ
അമ്മയുടെയും കണ്ണുകളും അവർക്ക് അരികിലേക്ക് നടന്നു വരുന്ന ജീനയെ കണ്ട് വിടർന്നു.
അവരുടെ അരികിൽ എത്തിയ ജീന ശ്രീഹരിയോട് ചോദിച്ചു.
“എങ്ങനുണ്ട് ഇച്ചായാ?”
“നീ അമ്മയോട് തന്നൊന്ന് ചോദിച്ച് നോക്ക്.”
അവൾ അമ്മയുടെ നേരെ നോക്കി.
അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ‘അമ്മ പറഞ്ഞു.
“എന്റെ മോളെ കാണാൻ എത്ര ഭംഗി ഉണ്ടെന്ന് എനിക്ക് പറയാനറിയില്ല.”
അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം സന്തോഷം കൊണ്ടു കൂടുതൽ പ്രകാശമയം ആയി.
അപ്പോഴേക്കും സാരിയുമായി ചെക്കൻ കൂട്ടർ എത്തി.. ‘അമ്മ പെട്ടെന്ന് തന്നെ ഈ വിവരം
അറിയിക്കാനായി വീടിന് അകത്തേക്ക് പോയി.
‘അമ്മ പോയതും ശ്രീഹരി ജീനയോട് സ്വരം താഴ്ത്തി പറഞ്ഞു.
“എവിടെ ആരും ഇല്ലായിരുന്നെങ്കിൽ ‘അമ്മ തന്നതുപോലൊരു ഉമ്മ ഞാനും നിനക്ക് തന്നേനെ.
അത്രയ്ക്ക് സുന്ദരി ആണ് ഇന്ന് നീ.”
ഇത്രയും പറഞ്ഞ് ശ്രീഹരി അവിടന്ന് ചെക്കൻ കൂട്ടരേ സ്വീകരിക്കാനായി നടന്നു
നീങ്ങുമ്പോൾ ജീനയുടെ മുഖത്ത് ഒരിക്കലും ഇല്ലാത്ത ഒരു നാണം നിറഞ്ഞിരുന്നു.
പിന്നീടുള്ള സമയം സാരി കൊടുപ്പു ചടങ്ങും ഫോട്ടോ എടുപ്പുമായി ബഹളമായിരുന്നു. ജീന ഒരു
ആവിശ്യങ്ങളുമായി വിദ്യയുടെ അടുത്തും വീടിനുള്ളിലുമായി ഓട്ടം ആയിരുന്നു. ശ്രീഹരിയും
നല്ല തിരക്കിലായിരുന്നു. പക്ഷെ കിട്ടുന്ന അവസരങ്ങളിലെല്ലാം ജീനക്കായി അവന്റെ
കണ്ണുകളും പരതുന്നുണ്ടായിരുന്നു.
വിവേകും കൂട്ടരും പോയി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ചെറുതായി ഒന്ന് ഫ്രീ ആയത്.
പുറത്തുള്ള ആവിശ്യങ്ങൾക്ക് അവന്റെ കൂട്ടുകാർ ഓടുന്നുണ്ടായിരുന്നു. അവരുടെ
അനിയത്തിയുടെ കല്യാണം ആയി തന്നെ ആയിരുന്നു ശ്രീഹരിയുടെ കൂട്ടുകാരെല്ലാം ആ
കല്യാണത്തെ കണക്കാക്കിയിരുന്നത്.
ബന്ധുക്കളിൽ ഒരാളെ യാത്ര ആക്കാനായി ഗേറ്റിനു അരികിലേക്ക് നടക്കുമ്പോഴാണ് ക്ലാരയും
ഭർത്താവും കൊച്ചുമായി അവന് എതിരെ നടന്നു വന്നത്.
ശ്രീഹരി ഒരു പുഞ്ചിരിയോടെ അവരെ എതിരേറ്റ ശേഷം ബന്ധുവിനെ പെട്ടെന്ന് യാത്രയാക്കി
അവർക്ക് അരികിലേക്ക് നടന്നു വന്നു.
കല്യാണം വിളിക്കാൻ പോകുമ്പോൾ ക്ലാരയുടെ ഭർത്താവിനെ അവൻ നേരത്തെ തന്നെ
പരിചയപ്പെട്ടിരുന്നു. ക്ലാരയുടെ തോളിൽ കിടക്കുകയായിരുന്നു അവരുടെ രണ്ടു വയസ്
പ്രായമുള്ള മോള്.
അവരുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ ഭർത്താവിന് കൈ കൊണ്ടുത ശേഷം അകത്തേക്ക്
ക്ഷണിച്ചു.
അകത്തേക്ക് നടക്കുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“അനിയത്തിയുടെ കല്യാണമായി നല്ല ഓട്ടത്തിൽ ആണല്ലേ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“എന്നേക്കാൾ നന്നായി അകത്തു മറ്റൊരാൾ ഓടുന്നുണ്ട്.”
ക്ലാര ആകാംഷയോടെ ചോദിച്ചു.
“അതാര്?”
“ജീന..”
“അവൾക്ക് പിന്നെ പണ്ടേ എവിടെയും അടങ്ങി ഒതുങ്ങി ഇരുന്നു വിശ്രമിക്കുന്ന ശീലം
ഇല്ലല്ലോ.”
അപ്പോഴേക്കും അവർ സ്റ്റേജിനു അരികിൽ എത്തിയിരുന്നു. ക്ലാരയെ കണ്ടതും ജീന വിദ്യയുടെ
അരികിൽ നിന്നും ഓടി അവരുടെ അരികിൽ എത്തി.
ജീനയുടെ കൈ പിടിച്ച്കൊണ്ട്‌ ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“നിന്റെ കൊച്ച് ഇന്ന് ഒടുക്കത്തെ സുന്ദരി ആണല്ലോടാ.”
ജീന ഒരു നാണത്തോടെ ശ്രീഹരിയെ നോക്കി. അതിനു ശേഷം അവരെയും കൂട്ടി വിദ്യയുടെ
അടുത്തേക്ക് നടന്നു.
അവർ ഫോട്ടോയൊക്കെ എടുത്തിട്ട് വരുന്നവരെയും ശ്രീഹരി അവരെയും കാത്തു താഴെ നിന്നു.
ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞ് ക്ലാര ശ്രീഹരിയുടെ അടുത്തേക്ക് വന്നപ്പോൾ ജീനയും
അവൾക്കൊപ്പം വന്നു.
ശ്രീഹരി ജീനയോട് പറഞ്ഞു.
“ഇവരെ കഴിക്കാനായി കൊണ്ടു പോ.”
ക്ലാര പെട്ടെന്ന് പറഞ്ഞു.
“കഴിക്കാൻ നിൽക്കുന്നില്ലടാ, ഞങ്ങൾ ഇറങ്ങുവാ.. ഇച്ചായന്റെ വീട്ടിലേക്ക് പോകുന്ന
വഴിയാ ഞങ്ങൾ ഇവിടെ കയറിയത്.”
“അപ്പോൾ ചേച്ചി നാളെ കല്യാണത്തിന് വരില്ലേ?”
“ഇല്ല മോളെ.. ഇന്ന് രാത്രി തന്നെ അത്യാവിശ്യമായി ഞങ്ങൾക്ക് അങ്ങ് എത്തണം.”
അപ്പോഴേക്കും വിദ്യ എന്തോ ആവശ്യത്തിനായി ജീനയെ വിളിച്ചു. ക്ലാരയോട് യാത്ര പറഞ്ഞു
ജീന പെട്ടെന്ന് വിദ്യയുടെ അടുത്തേക്ക് പോയി.
ക്ലാരയുടെ ഭർത്താവ് കുഞ്ഞിനേയും വാങ്ങി കാറിനടുത്തേക്ക് മുൻപേ നടന്നപ്പോൾ ക്ലാര
സാവധാനം ശ്രീഹരിക്ക് ഒപ്പം അവിടേക്ക് നടന്നു.
എന്തുകൊണ്ടോ അവർക്കിടയിൽ ഒരു നിശബ്തത തളംകെട്ടി നിന്നു. അവസാനം അതിനെ
ഭേദിച്ചുകൊണ്ട് ക്ലാര പറഞ്ഞു.
“ജീന ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലേ?”
അവൻ ഒന്ന് മൂളി.
“നിനക്ക് അവളെ അങ്ങ് കല്യാണം കഴിച്ചൂടെടാ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരിക്കും.”
ശ്രീഹരി ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി.
“എനിക്ക് ശരിയെന്ന് തോന്നിയ ഒരു അഭിപ്രായം ഞാൻ പറഞ്ഞതാണ്.. നീ അതിനെക്കുറിച്ചൊന്ന്
ആലോചിച്ചു നോക്ക്.”
അപ്പോഴേക്കും അവർ കാറിനരികിൽ എത്തിയിരുന്നു. ക്ലാര യാത്ര പറഞ്ഞ് കാറിൽ കയറി പോയി
കഴിഞ്ഞ ശേഷവും അവൾ പറഞ്ഞ കാര്യം അവന്റെ ചെവിക്കുള്ളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
അറിയാതെ അവനും സ്വയം മനസിനുള്ളിൽ ഒന്ന് ചോദിച്ച് പോയി.
‘ജീനയെക്കാളും നല്ലൊരു ജീവിത സഖിയെ എനിക്ക് വേറെ കിട്ടുമോ?’
രാത്രി ഒൻപതു മണിയോടെ തിരക്കുകൾ എല്ലാം ഒഴിഞ്ഞു. വിദ്യ വസ്ത്രം മാറാൻ വീടിനുള്ളിലും
പോയിരുന്നു. ബാക്കി ഉള്ളവർ എല്ലാം ക്ഷീണം കാരണം ഉറങ്ങാനുള്ള തയ്യാറെടുപ്പിലും
ആയിരുന്നു.
ഓടി തളർന്ന ജീന പന്തലിൽ ഒരു മുറ്റത്തു കിടന്നിരുന്ന ഒരു കസേരയിലേക്ക് പോയിരുന്നു.
നടു ചെറുതായി വേദനിക്കുന്നുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ശേഷം സത്യം പറഞ്ഞാൽ അവൾ
ഇപ്പോഴാണ് ഒന്ന് ഇരിക്കുന്നത്. മുഴുവൻ സമയവും ഓരോ കാര്യങ്ങളും ആയി ഓട്ടത്തിൽ തന്നെ
ആയിരുന്നു അവൾ. സ്ത്രീകൾക്ക് ഇടയിൽ ഓരോ ആവിശ്യങ്ങൾക്കും അവിടെ ഏറ്റവും കൂടുതൽ
മുഴങ്ങി കേട്ട പേര് ജീനയുടേതായിരുന്നു.
ആളൊഴിഞ്ഞ മുറ്റത്ത് അവൾ അവൾ ഒറ്റക്കിരിക്കുന്നത് കണ്ട് അംബികാമ്മ അവളുടെ
അരികിലേക്ക് വന്നു ഒരു കസേരയിൽ ഇരുന്നു.
അവളുടെ നെറ്റിയിൽ പറ്റിപിടിച്ചിരുന്ന വിയർപ്പ് തുടച്ച്‌ മാറ്റിക്കൊണ്ട് ‘അമ്മ
ചോദിച്ചു.
“എന്റെ മോള് ഇന്ന് ഓടി തളർന്നു അല്ലെ?”
ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
“വന്നു കിടക്കാൻ നോക്ക്. നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ?”
“ഇച്ചായൻ വന്നിട്ട് ഞാൻ കിടന്നോളം.”
ഓഡിറ്റോറിയത്തിലെ കാര്യങ്ങൾ നോക്കുവാനായി പോയിരിക്കുകയായിരുന്നു ശ്രീഹരി. അവൻ
തിരികെ വരാതെ ജീന കിടക്കില്ലെന്ന് ഉറപ്പുള്ളതിനാൽ അമ്മ പിന്നെ അവളെ നിർബന്ധിക്കാൻ
നിന്നില്ല.
“എന്നാൽ ഞാൻ പോട്ടെ മോളെ.. ഇപ്പോൾ കിട്ടുന്നില്ലെങ്കിൽ രാവിലെ ഞാൻ
എഴുന്നേൽക്കില്ല.”
ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“‘അമ്മ പോയി കിടന്നോ?”
പിന്നെയും കുറച്ച് നേരം കൂടി കസേരയിൽ ഇരുന്നു അവൾ ഉറക്കം തൂങ്ങി വന്നപ്പോഴാണ് ഒരു
കാറിന്റെ വിളിച്ചാൽ അവളുടെ കണ്ണിൽ പതിച്ചത്. പാതി മയക്കത്തിൽ നിന്നും അവൾ
പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു.
കാറിൽ നിന്നും ഇറങ്ങി വരുന്ന ശ്രീഹരിയേയും രണ്ടു ചിറ്റപ്പൻ മാരെയും കണ്ട് അവൾ
കസേരയിൽ നിന്നും എഴുന്നേറ്റു.
അവളെ കണ്ട് കൊണ്ട്‌ മൂത്ത ചിറ്റപ്പൻ ചോദിച്ചു.
“ഇതുവരെ ഉറങ്ങിയില്ലേ നീ?”
“നിങ്ങൾ വരുന്നതും നോക്കി നിൽക്കുവായിരുന്നു.”
ഇളയ ചിറ്റപ്പൻ പറഞ്ഞു.
“പോയി കിടന്ന് ഉറങ്ങാൻ നോക്ക്. രാവിലെ എഴുന്നേൽക്കണ്ടതല്ലേ.”
അവൾ ഒന്ന് മൂളി. ഇരുവരും വീടിനുള്ളിലേക്ക് കയറി പോയി.
അവളുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് കൊണ്ട്‌ പറഞ്ഞു.
“നീ വാ..”
എവിടേക്കാണെന്ന് അറിയാതെ അവൾ ശ്രീഹരിക്കൊപ്പം നടന്നു. അവൻ ജീനയെയും കൂട്ടി പോയത്
പന്തലിനുള്ളിലേക്ക് ആയിരുന്നു. പന്തലിനുള്ളിൽ വിജനമായിരുന്നു. അവർ രണ്ടുപേരും
മാത്രം.
“എന്താ ഇച്ചായാ ഇവിടെ?”
ഒരു കസേരയിലേക്ക് അവളെ ഇരുത്തികൊണ്ടു അവൻ പറഞ്ഞു.
“നീ ഇവിടെ ഇരിക്ക്, ഞാൻ ദാ വരുന്നു.”
അവിടെ നിന്നും പോയ ശ്രീഹരി തിരികെ വന്നത് ഐസ് ക്രീമും ആയിട്ടാണ്. അത് അവളുടെ കൈയിൽ
കൊടുത്ത് അവൽക്കരികിലായി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.
“അഞ്ച് ഫ്ലേവർ ഐസ് ക്രീം വേണമെന്നൊക്കെ പറഞ്ഞു ബഹളം വച്ചിട്ട് നീ ഏതെങ്കിലും
ഒരെണ്ണം കഴിച്ചു നോക്കിയിരുന്നോ?”
അപ്പോഴാണ് അവളും അതിനെ കുറിച്ച് ഓർക്കുന്നത്. തിരക്കുകൾക്ക്‌ ഇടയിൽ അവൾക്ക്
അതിനൊന്നും ഉള്ള സമയം കിട്ടിയിരുന്നില്ല.
ഒരു പുഞ്ചിരിയോടെ അവൾ ഐസ് ക്രീം കഴിച്ചു തുടങ്ങി.
അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശ്രീഹരി ചോദിച്ചു.
“ഓടി ഓടി തളർന്നു അല്ലെ നീ.”
ഒരു പുഞ്ചിരിയോടെ അവൾ സ്പൂണിൽ നിറച്ച ഐസ്ക്രീം അവന് നേരെ നീട്ടി. അവനതു നിരസിക്കാതെ
വായ്ക്കുള്ളിൽ ആക്കുകയും ചെയ്തു.
“സ്വന്തമെന്ന് കരുതാൻ ആരും ഇല്ലെന്ന് കരുതിയിരുന്ന എനിക്ക് വിദ്യയുടെ കല്യാണത്തിന്
കുടുംബത്തിലെ ഒരാളെന്ന പോലെ ഓടാൻ കഴിയുമ്പോൾ മനസിന് കിട്ടുന്ന ഒരു സന്തോഷം
ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല.”
അവൾ ഐസ്ക്രീം കഴിച്ചു കഴിയുന്നവരെയും അവൻ പിന്നെ ഒന്നും മിണ്ടിയില്ല.
കഴിച്ചു കഴിഞ്ഞ ശേഷം അവൾ ചോദിച്ചു.
“ഇനി നമുക്ക് പോയി ഉറങ്ങിയാലോ?”
ശ്രീഹരി ചുറ്റും നോക്കി, ആരും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ ജീനയെ
തന്നിലേക്ക് അടുപ്പിച്ച് അവളുടെ വിയർപ്പ് കണങ്ങൾ നിറഞ്ഞ നെറ്റിയിലേക്ക് ഒരു ഉമ്മ
കൊടുത്തു.
“ഇനി നമുക്ക് പോയി കിടന്നുറങ്ങാൻ. ഇത് ഇന്ന് നിനക്ക് തരാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ
എനിക്കൊരു സമാധാനം കാണില്ലായിരുന്നു.”
ഇതിന് മുൻപ് പലപ്പോഴും അവനിൽ നിന്നും നെറ്റിയിൽ ഉമ്മ കിട്ടിയുട്ടുണ്ടെങ്കിലും
അപ്പോഴൊന്നും ഇല്ലാതിരുന്ന ഒരു നാണം അവളുടെ മുഖത്ത് ഇപ്പോൾ നിറഞ്ഞു.
.
.
മറുവീട് കഴിഞ്ഞു യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ വിവേകും വിദ്യയും ഗേറ്റുവരെ അവരെ
അനുഗമിച്ചു. അവിടെ എത്തിയതും അതുവരെ പിടിച്ചു വച്ചിരുന്ന സങ്കടം വിദ്യയിൽ നിന്നും
കരച്ചിലിന്റെ രൂപത്തിൽ പുറത്തു വന്നു. അത് കണ്ടപ്പോൾ അമ്മയുടെയും കണ്ണ് നിറഞ്ഞു.
വിദ്യയെ കെട്ടിപിടിച്ച് കൊണ്ട്‌ ശ്രീഹരി പറഞ്ഞു.
“എന്തിനാ ഇങ്ങനെ പറയുന്നെ.. ഒരുപാട് ദൂരം ഒന്നും ഇല്ലല്ലോ.. നിനക്ക് ഇപ്പോൾ
വേണമെങ്കിലും വീട്ടിലേക്ക് ഓടി വരാമല്ലോ.”
അത് പറഞ്ഞു കഴിയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പൊഴിഞ്ഞിരുന്നു.
കൂടുതൽ നേരം നിന്നാൽ തനിക്കു പിടിച്ച് നിൽക്കാനാകില്ലെന്ന് മനസിലായ ശ്രീഹരി അമ്മയെ
കാറിലേക്ക് കയറ്റി അവനും ഉള്ളിലേക്ക് കയറി.
കുടുംബത്തിലുള്ള എല്ലാരും അവിടെ നിൽക്കുമ്പോൾ തനിക്ക് ഒരു യാത്ര പറച്ചിലിനുള്ള
അവകാശം ഉണ്ടോ എന്ന് സംശയിച്ച് നിന്ന ജീനയെ വിദ്യ തന്നെ മുന്നോട്ടു വന്നു
കെട്ടിപിടിച്ചു.
എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു.
“എന്നും നീ ഏട്ടനോടൊപ്പം ഉണ്ടാകണം.. ഏട്ടനെ മനസിലാക്കാൻ നിന്നെക്കാളും കഴിവുള്ള
വേറെ ആരും ഇല്ല.”
വിദ്യ എന്താ ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസിലായില്ലെങ്കിലും അവളുടെ കവിളിൽ ഒരു
ഉമ്മ കൊടുത്ത ശേഷം ജീന കാറിനുള്ളിലേക്ക് കയറി.
അകന്നു പോകുന്ന കാറിലേക്ക് കൈ വീശി കാണിക്കുന്ന വിദ്യയോട് വിവേക് ചോദിച്ചു.
“സത്യത്തിൽ ജീന നിങ്ങളുടെ ആരാണ്?”
ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു.
“അവൾ ഞങ്ങളുടെ ആരാണെന്നുള്ളതിനുള്ള വ്യക്തമായ ഉത്തരം ഉടൻ തന്നെ കിട്ടുമെന്നാണ്
എന്റെ പ്രദീക്ഷ.”

മറുവീട് കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ തന്നെ ബന്ധുക്കളെല്ലാം യാത്ര പറഞ്ഞു അവരവരുടെ
വീടുകളിലേക്ക് യാത്രയായി. തലേ ദിവസം വരെ ബഹളമയമായ രാത്രികൾ നിറഞ്ഞിരുന്ന ആ വീട്ടിൽ
അമ്മയും ശ്രീഹരിയും വിദ്യയും മാത്രം ബാക്കിയായി.
ഇത്രയും ദിവസത്തെ ഓട്ടവും അലച്ചിലും കൊണ്ടുള്ള ക്ഷീണം ഉണ്ടായിരുന്നതിനാൽ ഒൻപതു മാണി
ആയപോഴേ ജീന ഉറങ്ങാനായി പോയിരുന്നു.
അമ്മയുടെ മടിയിൽ തലയും വച്ച് ബെഡിൽ കിടക്കുകയായിരുന്നു ശ്രീഹരി. ‘അമ്മ അവന്റെ
തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു.
“നാളെ ഞാൻ മുന്നാറിലെ എസ്റ്റേറ്റിലേക്ക് പോകുവാണ് അമ്മ.. ഒരാഴ്ച അവിടെ നിൽക്കണം..
ഇത്രയും ദിവസത്തെ അലച്ചിലിന്റെ ക്ഷീണമൊന്നു മാറ്റണം.”
“ജീനയെയും നീ കൂടെ കൂട്ടിക്കോ.. പാവം കുട്ടി.. ഇവിടെ കിടന്ന് ഓടിയതിനു ഒരു കണക്കും
ഇല്ല.”
‘അമ്മ പറഞ്ഞില്ലായിരുന്നെങ്കിലും ജീനയെ കൂടെ കൊണ്ട്‌ പോകുന്ന കാര്യം ശ്രീഹരി
ഉറപ്പിച്ചിരുന്നു.
“മടുത്തു ‘അമ്മ ഞാൻ ഈ ബിസിനസും അതിനു പിറകെ ഉള്ള ഓട്ടവും. ഞാൻ എല്ലാം
നിർത്തിയാലോന്ന് ആലോചിക്കുവാന്.”
‘അമ്മ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
“നീ പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചാൽ അവിടെ ജോലി ചെയ്തിരുന്നവരുടെ അവസ്ഥ
എന്താകും.. നീ ഒരു കാര്യം ചെയ്യ്.. അവിടത്തെ മൊത്ത ചുമതലകൾ ഒരാളെ ഏൽപ്പിക്ക്..
എന്നിട്ടു ഈ മൂന്നു മാസം ചെയ്തപോലെ ഇവിടെ നിന്ന്‌ എല്ലാം ശ്രദ്ധിച്ചാൽ മതി.”
ശ്രീഹരി ഒന്ന് മൂളുക മാത്രം ചെയ്തു.
“വിദ്യയുടെ കല്യാണം കഴിഞ്ഞു.. ഇനി നിനക്കൊരു കല്യാണം വേണ്ടേ മോനെ?”
അവൻ ഒന്നും മിണ്ടിയില്ല.
അവനെ ഞെട്ടിച്ച ഒരു ചോദ്യമാണ് അടുത്തതായി അമ്മയിൽ നിന്നും ഉണ്ടായത്.
“നിനക്ക് ജീനയെ കല്യാണം കഴിച്ചൂടെ?”
അവൻ പെട്ടെന്ന് അമ്മയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു.
അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ അംബികാമ്മ പറഞ്ഞു.
“നീ ഒന്ന് ആലോചിക്ക്.. നിന്റെ മനസിന് അത് നല്ലതാണെന്ന് തോന്നുന്നെങ്കിൽ ജീനയോടും
ചോദിക്ക്.. അവൾ സമ്മതിച്ചാൽ എനിക്ക് അവളെക്കാൾ നല്ലൊരു മരുമോളെ വേറെ കിട്ടുകയില്ല.”
ശ്രീഹരിയുടെ മനസ്സിൽ അവളോടുള്ള താൽപര്യത്തിൽ വ്യക്തമായ ഒരു ഉത്തരം ഇല്ലായിരുന്നു.
എങ്കിലും അവൻ അമ്മയോട് ചോദിച്ചു.
“നമ്മുടെ ബന്ധുക്കൾ ഇതറിഞ്ഞാൽ?”
“ആരും ഒന്നും പറയില്ല.. നിന്റെ പെങ്ങൾക്ക് ആണെങ്കിൽ ഈ കാര്യത്തിൽ 100 വട്ടം
സമ്മതമാണ്., അധവാ ആരെങ്കിലും എന്തെങ്കിലും ചോദിക്കുവാണെങ്കിൽ അവർക്കുള്ള മറുപടി ഞാൻ
കൊടുത്തോളം.”
‘അമ്മ ഇത്രയും പറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് നടന്നു.
ബെഡിലേക്ക് കിടന്നിട്ടും ശ്രീഹരിക്ക് ഉറക്കം വന്നില്ല. ഉത്തരം കിട്ടാത്ത ചില
ചോദ്യങ്ങൾ അവന്റെ മനസ്സിൽ കൂടി ഓടിക്കൊണ്ടിരുന്നു.
ജീന തന്റെ ആരാണ്?.. എന്തായാലും സഹോദരി അല്ല.. കുറച്ചു നാൾ മുൻപുവരെ സുഹൃത് ആണെന്ന്
ഉറപ്പിച്ചു പറയുവാൻ തനിക്ക് കഴിയുമായിരുന്നു.. പക്ഷെ അവൾ തനിക്ക് ഒരു സുഹൃത്
മാത്രമല്ല അതിനേക്കാളുപരി എന്തോ ആണെന്ന് മനസ് പറയാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ
ആയിരിക്കുന്നു.
ആദ്യം അനുപമ പറഞ്ഞു ജീനയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്.. പിന്നെ
ക്ലാര പറഞ്ഞു ജീനയെപ്പോലെ എന്നെ മനസിലാക്കുന്ന ഒരു പെണ്ണിനെ എനിക്ക്
കിട്ടില്ലെന്ന്, ഇപ്പോൾ ‘അമ്മ പറയുന്നു ജീനയെക്കാൾ നല്ലൊരു മരുമകളെ അമ്മക്ക്
കിട്ടില്ലെന്ന്.
ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ
പ്രതീക്ഷിച്ചിരുന്നപോലെ തന്നെ ഡോർ പൂട്ടില്ലായിരുന്നു.
മുറിക്ക് ഉള്ളിലേക്ക് കടന്ന അവൻ ലൈറ്റ് ഇട്ട ശേഷം അവൾക്കരികിലായി ബെഡിൽ ഇരുന്നു.
ചോദ്യങ്ങളോ അതിനു ലഭിക്കാത്ത ഉത്തരങ്ങളോ അലട്ടാത്ത മനസുമായി അവൾ ഗാഢ നിദ്രയിൽ
ആയിരുന്നു. ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായിരുന്നു അവളുടെ മുഖം. ആ മുഖം കണ്ടപ്പോൾ
തന്നെ മനസിന് ഒരു കുളിർമ.
അവൻ പതുക്കെ അവളുടെ തലയിൽ തലോടി. പെട്ടെന്ന് അവൾ ഒന്ന് കണ്ണ് തുറന്നു.
“എന്താ ഇച്ചായാ?”
കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൻ പറഞ്ഞു.
“ഒന്നുമില്ല.. ഉറങ്ങിക്കോ..”
അവൾ ചെറുതായി ഒന്ന് ചിരിച്ച ശേഷം കണ്ണുകളും അടച്ചു.
ജീനയുടെ റൂമിൽ നിന്നും ഇറങ്ങി തന്റെ റൂമിലേക്ക് നടക്കുമ്പോൾ അവന്റെ മനസ് സ്വയം
മന്ത്രിച്ചു.
“ഇല്ല.. അവളെ നഷ്ട്ടപെടുത്തുവാൻ എനിക്കാകില്ല. ജീവിതകാലം മൊത്തം അവൾ തനിക്കൊപ്പം
വേണം.”
.
.
എസ്റ്റേറ്റിലെ ബംഗ്ലാവിനു മുന്നിൽ കാർ നിർത്തുമ്പോൾ ജീന നല്ല ഉറക്കത്തിൽ ആയിരുന്നു.
അവളെ തട്ടി വിളിച്ച് കൊണ്ട്‌ ശ്രീഹരി പറഞ്ഞു.
“എഴുന്നേൽക്ക്.. നമ്മൾ എത്തി.”
കൈകൾ മുകളിലേക്ക് ഉയർത്തി ഒന്ന് ഞെളിഞ്ഞുകൊണ്ടു ജീന നടു നിവർത്തി.
“എത്ര ഉറങ്ങിയിട്ടും അങ്ങോട്ട് മുഴുക്കുന്നില്ല.”
“കാറിൽ നിന്ന്‌ ഇറങ്ങിക്കെ.. ഇനി രാത്രി ഉറങ്ങാം.”
ഒരു ചിരിയോടു ജീന കാറിൽ നിന്നും ഇറങ്ങി. ഉച്ച കഴിഞ്ഞുള്ള സമയം ആയതിനാൽ തണുപ്പ്
തുടങ്ങുന്നതേ ഉള്ളായിരുന്നു.
കാറ് വന്ന് നിന്ന ശബ്‌ദം കേട്ട്‌ ഒരു 40 വയസ് തോന്നിക്കുന്ന ഒരാൾ ഓടി വന്നു.
ജീന അപ്പോഴും ആ ബംഗ്ലാവും പരിസരവും വീക്ഷിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ
അവൾക്ക് മനസിലായി കുറച്ചധികം പഴക്കം ഉണ്ടെന്ന് ആ ബംഗ്ലാവിന്. പക്ഷെ നല്ല രീതിയിൽ
തന്നെ പണികൾ ചെയ്തു നില നിർത്തിയിട്ടുണ്ട്. മുറ്റത്തു നിന്ന്‌ നോക്കുമ്പോൾ തന്നെ
താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടം കാണാം. കണ്ണെത്താ ദൂരത്തേക്ക് ആ
പച്ചപ്പ് പരന്നു കിടക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു.
അവളുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു.
“എന്താ ഇങ്ങനെ നിൽക്കുന്നത്?”
“നല്ല ഭംഗി ഉണ്ട് കാണാൻ.”
“രാവിലെ മൂടൽ മഞ്ഞു കെട്ടി നിൽക്കുമ്പോൾ കാണാൻ ഇതിലും ഭംഗി ആണ്.”
അവരുടെ അടുത്ത് നിന്നിരുന്ന ആളെ കാണിച്ച് കൊണ്ട്‌ അവൻ പറഞ്ഞു.
“ഇത് അയ്യപ്പൻ ചേട്ടൻ.. ഈ ബംഗ്ലാവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ചേട്ടനാണ്.”
അയ്യപ്പൻ ജീനയെ നോക്കി ഒന്ന് ചിരിച്ചു. അവൾ തിരിച്ചും.
“ചേട്ടാ ബാഗൊക്കെ എടുത്തു അകത്തു വച്ചേക്കണെ.”
അയ്യപ്പൻ അത് കേട്ട് തലയാട്ടി.
ശ്രീഹരി ജീനയുടെ കൈയും പിടിച്ച് ബംഗ്ലാവിന് അകത്തേക്ക് നടന്നു.
“അച്ഛൻ വാങ്ങിയതായിരുന്നു ഈ എസ്റ്റേറ്റ്. നല്ല പഴക്കം ഉണ്ട് ഈ ബംഗ്ലാവിന്. ഞാൻ
ഇങ്ങോട്ടുള്ള വരക്കമൊക്കെ നന്നേ കുറവായിരുന്നു.”
അപ്പോഴേക്കും അയ്യപ്പൻ ബാഗുമായി അകത്തേക്ക് കയറി വന്നു.
“സാർ.. ബാഗ്…”
“അഹ്.. നീല ബാഗ് എന്റെ റൂമിൽ വെച്ചേക്ക്.. മറ്റേത് ഇവളുടെയും.”
അയ്യപ്പൻ ബാഗുമായി റൂമുകളിലേക്ക് പോയപ്പോൾ അവൻ പറഞ്ഞു.
“നമുക്കുള്ള ആഹാരമൊക്കെ അയ്യപ്പൻ എത്തിച്ചോളും.. നമ്മൾ ഇവിടെ വിശ്രമത്തിനായാണ്
വന്നത്.. ഇവിടെ വല്ലോം പാചകം, തേങ്ങാ, മാങ്ങ എന്ന് പറഞ്ഞാൽ എന്റെയിൽ നിന്ന്‌ നല്ലത്
കിട്ടും.”
ഒരു ചിരിയോടെ ജീന പറഞ്ഞു.
“ഞാൻ ഒന്നും പറയാൻ പോകുന്നില്ലേ..”
“വേണമെങ്കിൽ നീ ഇഷ്ടമുള്ളപ്പോഴൊക്കെ ചായ ഇട്ടോ, ഈ തണുപ്പത് ഇരുന്നു ചായ കുടിക്കാൻ
നല്ല രസമാണ്.”
അവൾ ഒരു ചിരിയോടെ മൂളി.
“നീ പോയി റെസ്ററ് എടുത്തോ. വൈകിട്ട് നമുക്ക് ഒന്ന് നടക്കാനിറങ്ങാം.”
“എവിടേക്ക്?”
“അങ്ങനൊന്നും ഇല്ല.. ചുമ്മാ നമുക്ക് നടക്കാം.”
അവന്റെ മറുപടി കേട്ട് ഒരു ചിരിയോടെ അവൾ റൂമിലേക്ക് നടന്നു.

വൈകുന്നേരം തേയില തോട്ടത്തിനിടയിൽ കൂടിയുള്ള നടപ്പാതയിലൂടെ ശ്രീഹരിക്കൊപ്പം
നടക്കുകയായിരുന്നു ജീന. പാറകളും കല്ലുകളും നിറഞ്ഞ ഒരു വഴി ആയിരുന്നു അത്. മുട്ടിനു
താഴെ നിൽക്കുന്ന ഒരു നീല പാവാടയും വെള്ള ഷർട്ടും ആയിരുന്നു അവളുടെ വേഷം.
അവന്റെ കൈയിൽ മുറുകെ പിടിച്ചതും ഇടക്കൊക്കെ അവനെക്കാളും മുൻപേയും പുതിയ കാഴ്ചകൾ
കാണുന്ന കൊച്ചു പിള്ളേരെ പോലെ തുള്ളിച്ചാടി നടക്കുകയായിരുന്നു അവൾ.
വഴി ശ്രദ്ധിക്കാതെ അകലെ കാണുന്ന മലകളും തേയില തോട്ടങ്ങളും മാത്രം നോക്കി മുൻപേ
നടക്കുന്ന ജീനയെ നോക്കി അവൻ പറഞ്ഞു.
“ഇടക്കൊക്കെ താഴേക്കും കൂടി നടക്കടി.. അല്ലേൽ മറിഞ്ഞു വീഴും.”
“ഞാൻ അങ്ങനൊന്നും വീഴില്ല.”
അവളത് പറഞ്ഞു തീർന്നതും കല്ലിൽ തട്ടി മുന്നോട്ട് വീഴാൻ പോയതും ഒരുമിച്ചായിരുന്നു.
ശ്രീഹരി പെട്ടെന്ന് തന്നെ മുന്നോട്ടാഞ്ഞ് വീഴാതിരിക്കാനായി അവളുടെ വയറ്റിൽ ചുറ്റി
പിടിച്ചു.
അവളെ നേരെ നിർത്തിയ ശേഷം പറഞ്ഞു.
“പറഞ്ഞാൽ കുറച്ചൊക്കെ അനുസരണ വേണം.”
അവൾ ചെറിയൊരു ജാള്യതയോടെ അവന്റെ മുഖത്ത് നോക്കി ചിരിച്ച് കാണിച്ചു.
അവൻ വയറ്റിൽ നിന്നും പിടി വിട്ടപ്പോൾ അവൾ കല്ല് തട്ടിയ കാലിലേക്ക് നോക്കി.
മുറിവൊന്നും ഇല്ലായിരുന്നു. ചെറുതായി ചുവന്നിട്ടേ ഉള്ളു.
ശ്രീഹരി തറയിൽ മുട്ടുകുത്തി ഇരുന്നു അവളുടെ ചെരുപ്പ് കാലിൽ നിന്നും ഊരി ചുവന്നു
കിടക്കുന്നിടത്ത് വിരലമർത്തി ചോദിച്ചു.
“വേദന ഉണ്ടോ?”
“വേദന ഒന്നും ഇല്ല ഇച്ചായാ. ചെറുതായി കല്ലിൽ തട്ടിയതേ ഉള്ളു.. ബാലൻസ് പോയതല്ലേ
പെട്ടെന്ന്.”
ഒന്ന് മൂളി കൊണ്ട്‌ അവൻ തറയിൽ നിന്നും എഴുന്നേറ്റു.
അവൾ വീണ്ടും മുന്നോട്ട് നടന്ന് തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.
“ഇപ്പോൾ മൂക്കും കുത്തി വീണിരുന്നെങ്കിൽ നിന്നെയും തൂക്കി എടുത്തു ഞാൻ നടക്കേണ്ടി
വന്നേനെ.”
അവനെ ചൊടുപ്പിക്കാനായി ജീന പറഞ്ഞു.
“പിന്നെ.. ഇപ്പോൾ എന്നെ തൂക്കി എടുത്തു നടക്കാനുള്ള ആരോഗ്യമൊന്നും ഇച്ചായനില്ല.”
ശ്രീഹരി ചുറ്റും ഒന്ന് നോക്കി. തേയിലത്തോട്ടത്തിനു മധ്യത്തായിട്ടുള്ള നടപ്പാത
ആയതിനാൽ ആരെയും അവിടെ ഒന്നും കാണുന്നില്ല.
മുന്നിൽ നടന്ന ജീനയുടെ കൈയിൽ അവൻ എത്തി പിടിച്ചു. ജീന പെട്ടെന്ന് നടത്ത നിർത്തി
അവനെ തിരിഞ്ഞു നോക്കി.
ആ ഒരു നിമിഷം കൊണ്ട്‌ അവൻ ജീനയെ കൈകളിലേക്ക് കോരി എടുത്തു.
അവൾ അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടി പോയി.
“എന്താ ഇച്ചായാ ഇത്?”
“എനിക്ക് ആരോഗ്യം ഉണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ച് തരാം.”
അത് കേട്ട അവൾ തന്നെ താഴെ ഇറക്കാൻ അവനോടു ആവിശ്യപെട്ടില്ല. പകരം ഒരു ചിരിയോടെ
അവന്റെ കഴുത്തിൽ കൈ കൊണ്ട്‌ ചുറ്റി പിടിച്ചു.
അവന്റെ ഒരു കൈ അവളുടെ തുടകൾക്ക് പിന്നിലും മറു കൈ നടുവിന് കുറുകെയും ആയിരുന്നു.
ശ്രീഹരി സാവധാനം മുന്നോട്ട് നടന്നു തുടങ്ങി.
ചിരിച്ച്കൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോൾ ഇച്ചായൻ വീണാൽ നമ്മൾ രണ്ടുപേർക്കും ഒരേപോലെ പരുക്ക് പറ്റും. അതുകൊണ്ട്
സൂക്ഷിച്ച്‌ നടന്നോ.”
അവൻ ഒരു പുഞ്ചിരിയോടെ മുന്നോട്ട് നടന്നു.
“ഇന്നലെ രാത്രി ഇച്ചായൻ എന്റെ റൂമിൽ വന്നിരുന്നോ?”
“ആ.. വന്നിരുന്നു..”
“ആണോ.. ഞാൻ വിചാരിച്ചിരുന്നത് അത് സ്വപ്നം ആണെന്നായിരുന്നു.”
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.
“എന്തിനാ വന്നേ?”
“ചുമ്മാ.. നിന്നെയൊന്നു കാണാൻ തോന്നി.”
വലതു കൈ അവന്റെ കഴുത്തിൽ നിന്നും എടുത്ത് ശ്രീഹരിയുടെ മൂക്കിൽ പിടിച്ച് കൊണ്ട്‌
ചോദിച്ചു.
“വട്ടാണല്ലേ?”
തന്റെ കൈക്കുള്ളിൽ കിടക്കുന്ന ജീനയെ അവനൊന്നു നോക്കി. ചുറ്റും തേയില തോട്ടം മാത്രം.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“നമുക്ക് കല്യാണം കഴിച്ചാലോ?”
ഒരു ചിരിയോടെ അവൾ ചോദിച്ചു.
“വേറെ തമാശ ഒന്നും പറയാൻ കിട്ടിയില്ലേ?”
അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
“ഞാൻ തമാശ പറഞ്ഞതല്ല. സീരിയസ് ആയി ചോദിച്ചതാണ്.”
ഈ പ്രാവിശ്യം അവന്റെ സ്വരത്തിൽ നിന്നും അവൻ കാര്യമായി പറഞ്ഞതാണെന്ന് അവൾക്ക്
മനസിലായി. അവളുടെ മുഖം പെട്ടെന്ന് മങ്ങി മ്ലാനമായി.
അപ്പോഴേക്കും അവർ ഒരു അരുവിക്ക് സമീപം എത്തിയിരുന്നു. ശ്രീഹരി ജീനയെ തന്റെ കൈയിൽ
നിന്നും താഴെ ഇറക്കി. അവൾ അപ്പോൾ ഒന്നും മിണ്ടാതെ ഒരു മരവിച്ച അവസ്ഥയിൽ
നിൽക്കുകയായിരുന്നു.
ശ്രീഹരി അരുവിയിൽ നിന്നും കൈയിൽ വെള്ളം എടുത്തു മുഖം കഴുകികൊണ്ട് പറഞ്ഞു.
“എന്റെ വീട്ടുകാർ എന്ത് കരുതും എന്നോർത്ത് നീ വിഷമിക്കണ്ട. എന്റെ ‘അമ്മ തന്നെയാണ്
നിന്നോടിത് ചോദിയ്ക്കാൻ പറഞ്ഞത്.”
അത് മറ്റൊരു ഞെട്ടൽ ആണ് അവൾക്ക് സമ്മാനിച്ചത്.
പക്ഷെ അവൾ കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു.
“അത് നടക്കില്ല ഇച്ചായാ.”
അവളിൽ നിന്നും ഈ ഒരു മറുപടി തന്നെയാണ് അവനും പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ അവൻ
യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു.
“ഇത്ര പെട്ടെന്ന് ഒരു തീരുമാനം നീ പറയണ്ട. പതുക്കെ ആലോചിച്ച് പറഞ്ഞാൽ മതി.”
“നമുക്ക് റൂമിലേക്ക് പോകാം ഇച്ചായാ.”
ശ്രീഹരി ഒന്ന് മൂളിയ ശേഷം തിരികെ നടന്നു. അവനിൽ നിന്നും കുറച്ച് അകലം പാലിച്ച്‌
കൊണ്ട്‌ അവളും.
ബംഗ്ലാവിൽ എത്തിയ അവൾ നേരെ റൂമിൽ പോയി കതകടച്ചു. രാത്രി അയ്യപ്പൻ ആഹാരം കൊണ്ട്‌
വന്നപ്പോൾ അത് കഴിക്കാൻ മാത്രം ആണ് ജീന റൂമിനു പുറത്തേക്ക് വന്നത്. അതും ഒരു
അപരിചിതയെ പോലെ ശ്രീഹരിക്ക് ഒപ്പം ഇരുന്നു കഴിച്ച ശേഷം അവൾ വീണ്ടും റൂമിലേക്ക്
തന്നെ പോയി.
പിന്നീടുള്ള രണ്ടു ദിവസവും ഇതിന്റെ ഒരു ആവർത്തനം തന്നെ ആയിരുന്നു.
ആഹാരം കഴിക്കാൻ മാത്രം അവന്റെ മുന്നിൽ വരും. അല്ലാത്തപ്പോൾ ഒക്കെ റൂമിൽ കഴിച്ച്
കൂട്ടും. പുറത്തു വരുകയാണെങ്കിൽ തന്നെ ഒറ്റക്ക് എവിടെയെങ്കിലും പോയി വിദൂരതയിലേക്ക്
നോക്കി നിൽക്കും. ശ്രീഹരിയുടെ സാമീപ്യം മനസിലാക്കിയാൽ ഉടൻ തന്നെ അവിടെ നിന്നും
ഒഴിഞ്ഞു മാറും. അവനോട് ഒന്ന് സംസാരിക്കാൻ പോലും അവൾ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.
രാത്രി പത്തുമണി ആയി കാണും. ശ്രീഹരി മുറ്റത്തേക്ക് ഇറങ്ങി നിന്ന് ഇരുട്ടിനെ തന്നെ
നോക്കുകയായിരുന്നു. അവന്റെ മനസിനുള്ളിലും ഇരുട്ടു തന്നെ ആയിരുന്നു. അവന് ചുറ്റും
മൂടൽ മഞ്ഞു ഉണ്ട്. പക്ഷെ ആ തണുപ്പ് ഒന്നും അവൻ അറിയുന്നേ ഇല്ല. നെഞ്ചിനുള്ളിൽ തീ
ആയിരുന്നു.
തന്റെ മാത്രം സ്വന്തമെന്നും ഭാഗ്യമെന്നും കരുതിയിരുന്ന ഒന്ന് നഷ്ടപ്പെടാൻ പോകുന്നു
എന്നുള്ള ഒരു തോന്നൽ അവനെ നീറ്റി കൊണ്ടിരുന്നു. കൂടെ ഉണ്ടായിട്ടും താൻ എന്നൊരാൾ
ഇവിടെ ഇല്ല എന്നുള്ള രീതിയിൽ ഉള്ള അവളുടെ പെരുമാറ്റം കുറച്ചൊന്നും അല്ല അവനെ
വേദനിപ്പിച്ചത്. ഇച്ചായാ എന്ന് വിളിച്ചകൊണ്ട് അവൾ തന്റെ തോളിലേക്ക് ഒന്ന്
ചാഞ്ഞിരുന്നെങ്കിൽ എന്ന് അവൻ വല്ലാതെ ആഗ്രഹിച്ച് പോയി.
ഈ സമയം ഡോറിനരികിൽ നിന്ന് ശ്രീഹരിയെ തന്നെ നോക്കുകയായിരുന്നു ജീന. തന്റെ അവഗണന അവനെ
വല്ലാതെ വേദനിപ്പിക്കുണ്ട് എന്ന് അവൾക്ക് നന്നായി അറിയാം. പക്ഷെ അതല്ലാതെ അവൾക്ക്
മറ്റൊന്നും കഴിയുന്നില്ലായിരുന്നു.
അവൻ ആ മുറ്റത്തു മഞ്ഞിൽ അങ്ങനെ നിൽക്കുന്ന കണ്ട് അവൾക്ക് സഹിക്കാനായില്ല.
“ഇച്ചായാ..”
ശ്രീഹരി ഒന്ന് തിരിഞ്ഞു നോക്കി. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ്‌ അവളിൽ നിന്നും അങ്ങനെ
ഒരു വിളി അവൻ കേൾക്കുന്നത്.
“അകത്തേക്ക് കയറി വാ.. നല്ല മഞ്ഞു ഉണ്ട്.. അസുഖം വല്ലോം വരും.”
“എനിക്ക് എന്ത് പറ്റിയാലും നിനക്കെന്താ? ഞാൻ ഇപ്പോൾ നിന്റെ ആരും അല്ലല്ലോ.”
അപ്പോൾ അങ്ങനെ ചോദിക്കാനാണ് അവന് തോന്നിയത്.
“ഇച്ചായാ..”
അത് അവളിൽ വന്നൊരു തേങ്ങൽ ആയിരുന്നു.
ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു കൊണ്ട്‌ ചോദിച്ചു.
“എനിക്ക് ജീവിതകാലം മുഴുവൻ നിന്നെ എന്നോടൊപ്പം വേണം.. എന്റെ അമ്മയ്ക്കും വിദ്യക്കും
നമ്മളെ അടുത്തറിയാവുന്ന എല്ലാപേർക്കും നമ്മൾ ഒന്നിക്കണമെന്നാണ്.. പിന്നെ നിനക്ക്
മാത്രം എന്താണ് ജീന?”
“എനിക്കതിനു കഴിയാഞ്ഞിട്ടല്ലേ.. എന്നെയൊന്നു മനസിലാക്ക് ഇച്ചായാ.”
“ഞാൻ എന്താണ് മനസിലാക്കേണ്ടത് ജീന?”
ശ്രീഹരി അവളുടെ തോളിൽ പിടിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. ജീന പെട്ടെന്ന്
അവന്റെ കൈ തട്ടി മാറ്റി പിന്നിലേക്കകന്നു.
“നീ എന്താ ജീന ഇങ്ങനെ കാണിക്കുന്നത്.”
അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ദൈന്യ ഭാവം മാറി.
“എന്റെ ശരീരത്തിന് വേണ്ടിയാണ് ഇച്ചായൻ ഈ കല്യാണം എന്ന ആവിശ്യം ഉന്നയിക്കുന്നതെങ്കിൽ
അതിനു കല്യാണത്തിന്റെ ആവിശ്യം ഇല്ല. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. ഞാൻ ദാ
നിന്ന്‌ തരാം.”
അവൾ ശരീരത്തു പുതച്ചിരുന്ന പുതപ്പ് താഴേക്കിട്ട് ശരീരത്തുണ്ടായിരുന്ന ഷർട്ട്
ഇരുവശത്തേക്കും ആയി വലിച്ചു. ഷർട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടണുകൾ ഊരി തെറിച്ചു.
അവളുടെ സ്വബോധ മനസ്സല്ല ഇതൊന്നും പറയുന്നതെന്നും ചെയ്യുന്നതെന്നും അവന് നന്നായി
അറിയാം. റൂമിൽ തന്നെ അടച്ച് പൂട്ടി ഇരുന്നു അവൾ വീണ്ടും ഡിപ്രെഷനിലേക്ക് പോയെന്നും
അവന് മനസിലായി. പക്ഷെ അതെല്ലാം മറന്ന് ആ ഒരു നിമിഷം അവന്റെ കൈ അവളുടെ കവിളിൽ ആഞ്ഞു
പതിച്ചു.
പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ പിന്നിലേക്ക് വേച്ചു വീണ ജീനയുടെ തല കട്ടിള
പടിയിലേക്ക് ഇടിച്ചു.
ആ നിമിഷത്തിൽ ആണ് താൻ അവളെ അടിച്ചു എന്നൊരു ബോധത്തിലേക്ക് ശ്രീഹരിയും വന്നത്.
അവൻ പെട്ടെന്ന് അവളെ തറയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ചു. ഇടതു കണ്ണിനു
മുകളിലായി നെറ്റിയിൽ നിന്നും ചോര ഒഴുകുന്നുണ്ട്. പക്ഷെ അവളുടെ കണ്ണുകൾ ഒന്ന്
നിറഞ്ഞിട്ട് കൂടിയില്ല. ചെറിയൊരു മുറിവാണ് അത് കാണുമ്പോഴേ അറിയാം, പക്ഷെ അവൻ
ചെറുതായി ഭയന്നിരുന്നു.
ജീന പെട്ടെന്ന് തന്റെ ശരീരത്തു നിന്നും അവന്റെ കൈ തട്ടി മാറ്റി.
അതും കൂടി ആയപ്പോൾ അവൻ ആകെ തകർന്ന അവസ്ഥയിൽ ആയി.
“ജീന.. കുറച്ച് നേരത്തേക്ക്, കുറച്ചു നേരത്തേക്ക് മാത്രം നീ എന്നെ നിന്റെ പഴയ
ഇച്ചായനായി കാണ്. എന്നെയൊന്നു അനുസരിക്ക്, ഞാൻ പറയുന്നതൊക്കെ ഒന്ന് കേൾക്ക്.. അതിനു
ശേഷം ഞാൻ നിന്നെ എന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടാക്കാം.. എന്നിട്ട് ഞാൻ
എറണാകുളത്തേക്ക് പോകും.. പിന്നെ ഒരിക്കൽ പോലും ഞാൻ നിന്റെ മുന്നിൽ വരുകയില്ല.”
സത്യത്തിൽ അവൻ അവളുടെ മുന്നിൽ യാചിക്കുകയായിരുന്നു. ഒരിക്കൽ പോലും അവൻ അവളുടെ
മുന്നിൽ ഇങ്ങനെ കേണു അപേക്ഷിച്ചിട്ടില്ല. അവളുടെ മുന്നിൽ എന്നല്ല ആരുടെ മുന്നിലും.
അവന്റെ ആ ഭാവം അവൾക്ക് സഹിക്കാനായില്ല. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ചു. അത്
മതിയായിരുന്നു തന്റെ ആവിശ്യം അവൾ അംഗീകരിച്ചു എന്ന് അവന് മനസിലാക്കാൻ.
ശ്രീഹരി പെട്ടെന്നു തന്നെ അവളെ റൂമിനുള്ളിലേക്ക് കൂട്ടികൊണ്ട് പോയി ബെഡിൽ ഇരുത്തി.
എന്നിട്ടു ഓടിപോയി കാറിൽ നിന്നും ഫസ്റ്റ് എയിഡ് കിട്ടും എടുത്തു തിരികെ വന്നു.
ബെഡിൽ അവൾക്കരികിലായി ഇരുന്ന ശേഷം അവൻ പഞ്ഞി എടുത്തു നെറ്റിയിൽ കൂടി ഒഴുകിയ ചോര
തുടച്ച്‌ വൃത്തിയാക്കി തുടങ്ങി.
“ജീന.. ഞാൻ കൂടെ ഇല്ലാതെ നിനക്ക് മനസമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ
പറ്റുമെന്ന് തോന്നുണ്ടോ?”
അവൾ സത്യസന്ധമായി തന്നെ പറഞ്ഞു.
“ഇല്ല..”
“എനിക്കും അതുപോലെ തന്നെയാണ്. നീ എന്റെ ഒപ്പം ഇല്ലാതെ ഒരു നിമിഷം പോലും
സന്തോഷത്തോടെ ഇരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.”
അപ്പോഴേക്കും അവൻ ചോരയെല്ലാം തുടച്ച്‌ വൃത്തിയാക്കിയിരുന്നു. ചെറിയൊരു മുറിവ്
തന്നെയായിരുന്നു അത്. അവൾ പഞ്ഞി ഡെറ്റോളിൽ മുക്കി മുറിവിൽ തേച്ചു. അവൾ നീറ്റൽ
കൊണ്ട്‌ കണ്ണ് ഇറുകെ അടച്ച് അവന്റെ കൈയിൽ മുറുകെ പിടിച്ചു.
“നിനക്ക് ഒഴിച്ച് ബാക്കി എല്ലാപേർക്കും അറിയാം നിന്നെക്കാളും നല്ല വേറൊരു പെണ്ണിനെ
എനിക്ക് ഭാര്യയായി കിട്ടില്ലെന്ന്. പക്ഷെ നീ എന്താ അത് മനസ്സിലാക്കാത്തത്.”
“ഞാൻ ഒരുപാട് ആലോചിച്ചു ഇച്ചായാ അതിനെ കുറിച്ച്. എനിക്കറിയാം എനിക്ക് സ്നേഹിക്കാനും
എന്നെ സ്നേഹിക്കാനും ഇന്ന് ഇച്ചായൻ മാത്രമേ
എനിക്ക് സ്വന്തമായി ഉള്ളെന്നു. പക്ഷെ ഇച്ചായന്റെ ഭാര്യ ആകുന്നതിൽ നിന്നും എന്റെ
മനസ് എന്തുകൊണ്ടോ എന്നെ വിലക്കുന്നു, ഞാൻ അതിനു യോഗ്യ അല്ലെന്ന് പറയുന്നു.”
അവളുടെ നെറ്റിയിലേക്ക് ബാൻഡേജ് ഒട്ടിച്ച് കൊണ്ട്‌ അവൻ പറഞ്ഞു.
“നിനക്കവിടെ തെറ്റി ജീന.. നിന്നെ സ്നേഹിക്കാൻ ഇന്ന് ഞാൻ മാത്രമല്ല ഉള്ളത്.. നീ
എന്റെ ഭാര്യ ആകുമെന്നും വിശ്വസിച്ചു നിന്നെ സ്നേഹിക്കുന്ന ഒരു ‘അമ്മ എന്റെ
വീട്ടിലുണ്ട്. നീ നാത്തൂൻ ആകുമെന്ന് വിശ്വസിക്കുന്ന വിദ്യ നിന്നെ
സ്നേഹിക്കുന്നുണ്ട്.. അവർക്ക് ആർക്കും നിന്റെ മതമോ, നിന്റെ കുടുംബമോ, നിന്റെ
പൂർവകാല ചരിത്രമോ അറിയേണ്ട കാര്യമില്ല. നിന്നെ മാത്രം മതി അവൾക്ക്.”
നിറ കണ്ണുകളോടെ അവൾ പറഞ്ഞു.
“ഇച്ചായൻ അവസാനം പറഞ്ഞില്ലേ എന്റെ പൂർവകാല ചരിത്രം.. അതാണ് എന്നെ ഇതിൽ നിന്നും
വിലക്കുന്നത്.. ഞാൻ ഒരു ഭാര്യ ആകാൻ യോഗ്യ അല്ല ഇച്ചായ”
അവളുടെ ഇരു കവിളുകളിലുമായി കരം അമർത്തികൊണ്ടു അവൻ പറഞ്ഞു.
“എനിക്കറിയാമായിരുന്നു.. അതാണ് നിന്നെ മനസിലുള്ളതെന്ന്‌.. നിന്റെ സമ്മതമില്ലാതെ
നടന്നൊരു കാര്യം.. അതെനിക്ക് ഒരു പ്രശ്നമേ അല്ല.. അങ്ങനെ നോക്കുകയാണെങ്കിൽ ഞാനും
ചെയ്തിട്ടില്ല തെറ്റുകൾ..”
“പക്ഷെ, ഇച്ചായാ..”
അവൻ ചൂണ്ടു വിരൽ അവളുടെ വായോടു ചേർത്ത് വച്ചു സംസാരിക്കുന്നതിൽ നിന്നും വിലക്കി.
അതിനു ശേഷം പൊട്ടിപ്പോയ ബട്ടണുകളാൽ അകന്നു പോയ ഷർട്ട് നേരെ പിടിച്ച് ഇട്ടുകൊണ്ട്
പറഞ്ഞു.
“ആരൊക്കെയോ നശിപ്പിച്ചു എന്ന് നീ കരുതുന്ന ഈ ശരീരം ആണ് നമ്മുടെ കല്യാണത്തിന്
വിലങ്ങു തടിയായി നിന്റെ മനസ്സിൽ നിൽക്കുന്നതെങ്കിൽ ഈ ശരീരം എനിക്ക് വേണ്ട.. എന്നെ
സ്നേഹിക്കുന്ന നിന്റെ മനസ് മാത്രം മതി എനിക്ക്. എനിക്കറിയാം ഉള്ളിന്റെ ഉള്ളിൽ നീ ഈ
വിവാഹം ആഗ്രഹിക്കുണ്ട്. കല്യാണത്തിന് ശേഷം എന്ന് ഈ ശരീരം എനിക്ക് നൽകാമെന്ന്
നിനക്ക് തോന്നുന്നുവോ അതുവരെ ഞാൻ കാത്തിരുന്നുകൊള്ളാം.. അതുവരെ ആരും
കവർന്നെടുത്തിട്ടില്ലാത്ത ഈ മനസുമാത്രം മതി എനിക്ക്.”
“ഇച്ചായാ..”
അവൾ ഒരു പൊട്ടിക്കരച്ചിലോടു കൂടി അവനെ കെട്ടിപ്പിടിച്ചു.

സൂര്യൻ ഉദിച്ചു തുടങ്ങുന്നതേ ഉള്ളു.. ഒരു പുതപ്പ് കൊണ്ട്‌ ശരീരം മൂടി മുറ്റത്തു
നിന്നുകൊണ്ട് ശ്രീഹരി താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടത്തിലേക്ക്
നോക്കി. അങ്ങകലെ മലമുകളിലെ മൂടൽ മഞ്ഞിന്റെ ഇടയിൽ കൂടി സൂര്യന്റെ വെള്ളിവെളിച്ചം
വീണു തുടങ്ങിയിരിക്കുന്നു. “ഇച്ചായാ..”
കൈയിൽ കട്ടൻ നിറച്ച ഗ്ലാസ്സുമായി ജീന തൊട്ട് പിറകിൽ. അവന്റെ കൈയിലേക്ക് ചായ ഗ്ലാസ്
കൊടുത്ത ശേഷം അവൾ അവന്റെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി. അപ്പോഴേക്കും ഒരു
പുതിയ പ്രഭാതത്തിന്റെ കിരണങ്ങൾ അവർക്കുമേൽ പതിഞ്ഞു തുടങ്ങിയിരുന്നു.
അവസാനിച്ചു.

( എന്റെ എല്ലാ കഥകളും സെക്സ് പരമാവധി ഒഴുവാക്കി സൗഹൃദവും അതിന്റെ നല്ല നിമിഷങ്ങളും
മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഉള്ളതാണ്. ഓരോ കഥ എഴുതി തുടങ്ങുമ്പോഴും സൗഹൃദം ഒന്ന്
മാറ്റി പിടിച്ചുള്ള തീം എഴുതണമെന്ന് വിചാരിക്കും. പക്ഷെ ഓരോ തവണ എഴുതാൻ
ഇരിക്കുമ്പോഴും എന്നെ ഒരുപാട് സ്നേഹിക്കുന്ന, സന്തോഷിപ്പിക്കുന്ന, ചിരിപ്പിക്കുന്ന,
ചിലപ്പോഴൊക്കെ വിഷമിപ്പിച്ച് കരയിക്കുന്ന എന്റെ കൂട്ടുകാരിയുടെ മുഖം മനസിലേക്ക്
ഓടിയെത്തും. പിന്നെ ഞാൻ ഒരു സൗഹൃദത്തിന്റെ മായ ലോകത്ത്‌ ആയിരിക്കും.. ആ സമയം എന്റെ
കൈ ചലിക്കുന്നത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങൾ എഴുതാൻ ആയിരിക്കും. എന്റെ
ആവർത്തിച്ച് വരുന്ന സൗഹൃദ കഥകൾ നിങ്ങളിൽ ചിലരെയെങ്കിലും ബോറടിപ്പിക്കുന്നുണ്ടാകും.
അത് കൊണ്ട്‌ ഞാൻ അടുത്ത പ്രാവിശ്യം ഒന്ന് മാറ്റിപിടിക്കുവാൻ ശ്രമിക്കാം.
ഞാൻ ഈ കഥ പബ്ലിഷ് ചെയ്യുവാനായി അവസാന വരികൾ എഴുതുന്ന ഈ സമയത്തും എന്റെ അമ്മയുടെ
അടുത്തിരുന്ന് എനിക്കിട്ട്‌ എന്തോ പാര പണിത് എന്നെ നോക്കി ചിരിക്കുന്നുണ്ടവൾ. ഇവൾ
എന്നെയും കൊണ്ടേ പോകുള്ളൂ എന്നാണ് തോന്നുന്നെ.
ചിലപ്പോഴൊക്കെ വിഷമിപ്പിക്കാറുണ്ടെങ്കിലും സൗഹൃദം.. അത് വല്ലാത്തൊരു അനുഭൂതി ആണ്. )

53090cookie-check“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 10

1 comment

Leave a Reply

Your email address will not be published. Required fields are marked *