എപ്പോഴും എന്റേത് 5

Posted on

ഹായ് ഫ്രണ്ട്സ് ,

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്

എന്നും എന്റേത് മാത്രം

* * * * *

ഉച്ച വെയിലിന് കട്ടി പൊതുവെ കുറവായിരുന്നു. ഡ്രീംസ് ക്ളബ്ബിന്റെ അകത്ത് ഹാളിൽ നിന്ന് മൈക്കിന്റെ ശബ്ദം കേൾക്കാം.

ലഹരിവിരുദ്ധ കൂട്ടായ്മ എന്ന് എഴുതിയ വലിയ ബാനറിന്റെ താഴെയായി സ്റ്റേജിൽ കുറച്ചു പേരെ കാണാം.

“അതുകൊണ്ട് , എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ , സഹോദരി സഹോദരന്മാരേ , കുട്ടികളേ , നിങ്ങളുടെ ജീവിതത്തിൽ നിന്ന് ലഹരിയേ ആട്ടിയോടിക്കുക” കുറേ നേരമായുള്ള സജിയേട്ടന്റെ പ്രസംഗം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ് എന്ന സൂചന നൽകിക്കൊണ്ട് ശബ്ദവും , വേഗവും കുറഞ്ഞ് പതിയെ ആയി. കണ്ണൻ അടക്കം കേട്ടുകൊണ്ടിരുന്ന യുവനിരയിൽ ചിലർ മുന്നിലെ കസേരയുടെ മറവിൽ തങ്ങളുടെ ഫോൺ നോക്കി പഴയ അതേ ഇരിപ്പ് തന്നെ. പക്ഷേ പെട്ടന്ന് നോക്കിയാൽ ആർക്കും പിടികിട്ടില്ല. പ്രസംഗത്തിന് മാർക്ക് ഇടാൻ വന്ന ജഡ്ജസിന്റെ ഗൗരവമുണ്ട് മിക്കതിന്റേയും മുഖത്ത്. എന്നെ പോലെയുള്ള ചിലരാകട്ടെ ഇടക്ക് ചെറുതായി ഉറങ്ങിയും , അതിന്റെ ഇടയിൽ സംഭവം കേട്ടും അങ്ങനെ ഇരുന്നു. വാർത്ത കവർ ചെയ്യാൻ വന്ന ചേട്ടന്റെ ക്യാമറ തങ്ങളുടെ നേരെ തിരിയുമ്പോൾ ഈ വ്യത്യാസം ഒന്നും കാട്ടാതെ എല്ലാവരും തനി യോഗ്യൻമാരായി.

“ജീവിതം ആകണം നമ്മളുടെ ലഹരി. പണ്ട് ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ ജീവിതം ഒരു കണ്ണാടി പോലെയാണ്. നമ്മൾ എന്ത് കാട്ടുന്നു , അത് മാത്രമേ ്് തിരികേ കിട്ടുകയുള്ളൂ” അത്രയും പറഞ്ഞ് പുള്ളി പ്രസംഗം അവസാനിപ്പിച്ചു. ഉച്ചത്തിൽ കൈയ്യടി മുഴങ്ങി. വയറ്റിൽ കൈയ്യും വച്ച് ചിരിച്ചുകൊണ്ടിരുന്ന ശ്രീയെ അപ്പോഴാണ് കണ്ടത്. മുന്നിലായി ഇരുന്നിരുന്ന സച്ചിയുടെ കസേരയുടെ പിറകിൽ തലയും താഴ്ത്തി ഇരുന്ന് ചിരിക്കുന്നുണ്ട് ശ്രീ. “എന്തോന്നെഡേയ്?” കാര്യം മനസ്സിലാകാതെ നവി അവനെ തട്ടി വിളിച്ചു. “ഒന്നുമില്ലളിയാ , പണ്ടത്തെ ഓരോന്ന് ഓർത്ത് ചിരിച്ചുപോയതാ” “ഇത്രക്ക് ചിരിക്കാൻ എന്താടാ സങ്ങതി” “ആഹ് , അത് ദേ ഇവന്റെ കാര്യാ” വിക്കിയേ ചൂണ്ടി അവൻ പറഞ്ഞു. “ഇവന്റെ എന്തോന്ന്?” സച്ചിക്കും സംശയം. “അത് നമ്മടെ പ്ളസ് ടൂ സമയത്തെ ്് സംഭവാ. ഏതോ ഒരു ഫങ്ഷന്റെ എടേല് ക്ളാസ് എടുക്കാൻ വന്ന സാറ് ഇതേ ഡയലോഗ് അന്നും പറഞ്ഞിരുന്നു” “അയിന്?” “എന്റെടാ , അപ്പൊ ഈ മൊതലിന്റെ ഒരു സംശയം. ജിബ്രാന്റെ കണ്ണാടിയുണ്ടല്ലോ , അത് കോൺവെക്സാണോ കോൺകെയ്വാണോന്ന്. “ഇവന് പണ്ടേ പിന്നെ ഫിസിക്സ് ബല്യ ഇഷ്ടാണല്ലോ” അതും പറഞ്ഞ് അവൻ വീണ്ടും ചിരിച്ചു. “നിനക്ക് പിന്നെ ആകെ ഇഷ്ടം ബയോളജി മാത്രല്ലേ” വിക്കിയുടെ കൗണ്ടർ അപ്പോൾ തന്നെ വന്നു. ഒരുമാതിരി ആവേശം മൂത്ത് പോസ്റ്റ് മാറി സെൽഫ് ഗോൾ അടിച്ചവനെ പോലെയുള്ള ശ്രീയുടെ ഇരിപ്പ് എല്ലാവരിലും ചിരി പടർത്തി.
പരിപാടിയുടെ അവസാനം നന്ദി പ്രസംഗത്തിനായി പ്രേമേട്ടൻ വന്നതോടെ പുറത്തേക്ക് വിട്ടു. ഇനി അങ്ങേരുടേത് കൂടി കേൾക്കാനുള്ള ആരോഗ്യം ഇല്ല. “അല്ല കിച്ചുവേട്ടാ , ഈ ജിബ്രാനെന്ന് പറഞ്ഞത് ആ സൈക്കോ പടത്തിന്റെ ബീ ജി എം ഇട്ട പുള്ളിയേ ആണോ?” കണ്ണന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് പണ്ടാരമടങ്ങി നിന്നുപോയി.

“എന്റെ പൊന്ന് മോനേ , ഇത് വേറെ ആളാ”

“ഏഹ് , അപ്പോ അതാരാ”

“അത് ഒരു വല്യ മനുഷ്യനാ ഒരു മഹാൻ”

“മൂപ്പര് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ!?”

“പറഞ്ഞുകാണും , നീ വേറാരോടെങ്കിലും ചോദിക്ക് നമ്മളില്ലേയ്” കണ്ണനെ മുതുകിൽ തള്ളി കുറച്ച് മാറി ക്ളബ്ബിന്റെ വരാന്തയുടെ അറ്റത്തായുള്ള അരമതിലിൽ കൈയ്യും കുത്തി നിന്നു. മുന്നിൽ ഒരു വശത്ത് കൂടി കടന്നുപോകുന്ന നടപ്പാത കാണാം. വരമ്പിന് പുറമേ ആളുകൾക്ക് സഞ്ചരിക്കാൻ പാകത്തിന് വയലിന് കുറുകെ രണ്ടടിയോളം വീതിയിൽ കല്ല് കൊണ്ടോ , ്് കോൺക്രീറ്റ് കൊണ്ടോ നിർമിക്കുന്ന പാതയാണ് ഇവ. ചെടികളുടെ മറവിൽ നിന്നും പാതയിലേക്ക് കയറി ദൂരേക്ക് നടന്നുപോകുന്ന ആളിൽ അപ്പോഴാണ് കണ്ണുകൾ ഉടക്കിയത്. ഒട്ടും സമയം കളയാതെ അടുത്തേക്ക് ചെന്നു.

“ശ്രീക്കുട്ടീ” വിളി കേട്ട് വേഗത്തിൽ നടക്കുകയായിരുന്ന ശ്രീലക്ഷ്മി ഒരു നിമിഷം നിന്നു. തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ കുറച്ച് പിറകിലായി നിൽക്കുന്ന നവിയെ അവളും കണ്ടു. ചെറുതായി കിതച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നുവന്നു.

“സുഖല്ലേ കിച്ചുവേട്ടാ?” എന്തോ പറയാൻ തുടങ്ങുന്നതിന് മുമ്പ് അവൾ ചോദിച്ചിരുന്നു.

“കുഴപ്പമില്ല , ഇങ്ങനെ പോവുന്നു” സംസാരിക്കണമെന്ന് ഉണ്ടെങ്കിലും വാക്കുകൾ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല.

“നീ ഇത് എങ്ങോട്ടാ ഇത്ര തിരക്കിട്ട് പോണേ” തന്റെ വെപ്രാളം മറച്ചുവച്ച് അവൻ അവളെ നോക്കി.

“ഞാൻ വീട്ടിലേക്ക് , ല്ലാണ്ട് എങ്ങോട്ട്”

“ഇപ്പൊ പുറത്തൊന്നും ഇറങ്ങാറില്ലല്ലേ?”

“ഇല്ല , എന്തിനാ വെറുതെ” അവന്റെ മുഖത്ത് നോക്കിയിരുന്നില്ല ശ്രീലക്ഷ്മി. നവി അറിയുകയായിരുന്നു അവളിൽ കാലം വരുത്തിയ മാറ്റങ്ങൾ. തന്നെ ശ്രദ്ധിക്കുകയായിരുന്ന അവനെ ഒരൽപം അസ്വസ്ഥതയോടെയാണ് ശ്രീലക്ഷ്മി നോക്കിയത്.

“പോട്ടേ , വീട്ടിൽ എത്താൻ വൈകും” അതും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ മുന്നോട്ട് നടന്നു. ്് നടവഴിയും പിന്നിട്ട് കരയിലുള്ള തെങ്ങിൻ തോപ്പിലൂടെ അകലേക്ക് പോവുന്ന ശ്രീലക്ഷ്മിയെ നോക്കി ഒരു നെടുവീർപ്പിട്ട് നവി തിരികെ നടന്നു.
പകൽ പതിയെ വിടവാങ്ങി. രാത്രിയുടെ വരവിനായി അനിവാര്യമായ ഒരു പിന്മാറ്റമാണ് അത് എങ്കിലും പൂവുകൾ ദുഃഖത്താൽ മുഖവും താഴ്ത്തി നിന്നു. പക്ഷികൾ അവയുടെ കൂടുകളിലേക്ക് ചേക്കേറി. ആ മരത്തിന്റെ കീഴിൽ കൂടണയാതെ അവർ അപ്പോഴും ഇരുന്നിരുന്നു.

“എന്താ മോനേ കിച്ചുവേട്ടാ , വല്യ ആലോചനയിലാണല്ലോ?. പെണ്ണുകെട്ടലിന്റെ കാര്യമാണോ?” ചിരിച്ചുകൊണ്ട് ശ്രീഹരി ചോദിച്ചത് കേട്ട നവനീത് അവനെ കൂർപ്പിച്ച് നോക്കി.

“നീ നോക്കണ്ട , നിന്റെ കല്യാണക്കാര്യം ്് ഞങ്ങളെയാ ആന്റിയും അങ്കിളും ഏൽപ്പിച്ചിരിക്കുന്നേ” സച്ചി പറഞ്ഞത് കൂടി കേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ പിടികിട്ടി.

“എന്നിട്ട് , പറ , എങ്ങനത്തെ പെണ്ണിനെയാ കിച്ചുവേട്ടന് വേണ്ടത്?” ചിന്നുവിന്റേത് ആയിരുന്നു ചോദ്യം.

“ഓഹ് , ഇതൊക്കെയാണ് യോഗം. ബാക്കിയുള്ളവരൊക്കെ വീട്ടിൽ എങ്ങനെ പറയും എന്ന് ഓർത്തിരിക്കുമ്പോഴാ ഇവനോടൊക്കെ കല്യാണത്തിന് നിർബന്ധിച്ച് കൊണ്ടിരിക്കുന്നത്” ശ്രീ അവന്റെ വൈഷമ്യം പങ്കുവച്ചു. പക്ഷേ അത് മറ്റുള്ളവരിൽ ചിരി ആണ് ഉണ്ടാക്കിയത് എന്ന് മാത്രം.

“നിനക്ക് വേണേൽ പറ , ഞാൻ നിന്റെ വീട്ടിൽ പറയാടാ” “ആദ്യം നീ ഇത് തീർക്ക് , എന്നിട്ട് ഇവനെ കെട്ടിക്കാം” നവി പറഞ്ഞതിന് വിക്കി മറുപടി കൊടുത്തതോടെ ചർച്ച വീണ്ടും പഴയത് തന്നെ ആയി.

“എന്റെ പരിചയത്തിൽ ഇങ്ങേർക്ക് പറ്റിയ കുറച്ച് പിള്ളേരുണ്ട്” മാളു ആവേശത്തോടെ പറഞ്ഞു. “നീ എനിക്ക് പെണ്ണ് കണ്ടുപിടിക്കുന്ന നേരത്ത് നല്ലൊരു നാത്തൂനെ കണ്ടുപിടിക്കാൻ നോക്ക്” “അതിന്റെ കാര്യം തന്നെയാ പറയുന്നേ”

“ദേ , ഈ കല്യാണ കമ്മറ്റി പിരിച്ചുവിട്ടേ. ഇപ്പൊ ഏതായാലും ഞാൻ പെണ്ണുകെട്ടുന്നില്ല” “ഹാ , അതെങ്ങനെ പറ്റും , നീ ആറുമാസത്തിനുള്ളിൽ വിവാഹിതനാകണം എന്നല്ലേ ആ പണിക്കര് പറഞ്ഞേ?” ശ്രീ സംശയം മുന്നോട്ട് ഇട്ടു. “പിന്നെ ഇപ്പൊ തന്നെ നീ കല്ല്യാണം കഴിക്കണ്ട. പെണ്ണിനെ കണ്ട് ഇഷ്ടമായി അതിന്റെ രീതിക്ക് മതി” സച്ചി ചിരിച്ചു.

“നിങ്ങളാ ടോപ്പിക്ക് വിട്ടേ , അല്ലേ തന്നെ വീട്ടിലും സമാധാനമില്ല. ഇനി നീയൊക്കെ തൊടങ്ങിക്കോ. ഞാൻ കല്യാണം കഴിക്കുന്നില്ല , തീർന്നല്ലോ?” അതും പറഞ്ഞ് നവി എഴുന്നേറ്റു. “ഹാ , പോവല്ലെ” ചിന്നു അവനെ പിടിച്ച് അവിടെ തന്നെ ഇരുത്തി. “കല്യാണം വേണ്ട സമ്മതിച്ചു , അതിന് എന്തെങ്കിലും കാരണം വേണ്ടേ?” സച്ചി അവനെ നോക്കി. “അല്ല മോനെ , ഇനി നിന്റെ ഈ അഞ്ചേമുക്കാലടി ബോഡിയിൽ നമ്മളറിയാത്ത വല്ല നിരാശാകാമുകനും കൂടിയിട്ടുണ്ടോ?” വിക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. “അയിന് നീ അല്ലല്ലോ ഞാൻ?” അത് ഇഷ്ടപ്പെടാത്ത പോലെ നവി ചോദിച്ചു. “അതല്ലേ ഞാൻ നിന്നോട് ചോദിച്ചേ” വിക്കി പിന്നെയും ചിരിച്ചു. “പോയെ പോയെ , ഇവിടെ ഇരുന്നാ ശരിയാവില്ല”
“കാമുകനൊക്കെ ആയിരുന്നു , പക്ഷെ നിരാശ വെറുതെ വരുത്തിവച്ചതാന്ന് മാത്രം” ചിന്നു പറഞ്ഞത് കേട്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയ നവി അവിടെ നിന്നു.

“നീ എന്താ പറഞ്ഞേ?” അവളുടെ മുന്നിൽ ചെന്ന് അവൻ ചോദിച്ചു. “ഇനിയും ഇത് വേണോ കിച്ചുവേട്ടാ?. അവളോട് ഇനിയെങ്കിലും മനസ്സിലുള്ളത് പറഞ്ഞൂടേ?” അവന്റെ മുഖത്തേക്ക് നോക്കിയാണ് മാളു ചോദിച്ചത്. ഒരു നിമിഷം തന്നിൽ വന്ന പതർച്ച മറച്ചുവെക്കാൻ നവനീതിന് കഴിഞ്ഞില്ല.

“ദേ , ഇനീം ഇവിടെ കെടന്ന് നാടകം കളിച്ചാ ഇടിച്ച് നിന്റെ നെഞ്ചാങ്കൂട് ഞാൻ പൊളിക്കും. കുറേ കാലമായി കൂടെ , ഞങ്ങൾക്കെല്ലാം നിങ്ങൾ കിച്ചൂം , ലച്ചൂമാ. ്് നിങ്ങക്ക് രണ്ടിനുമോ? , ഒരു കിച്ചേട്ടനും അവന്റെ ഒരു ശ്രീക്കുട്ടിയും. നമ്മളെന്താടാ മണ്ടന്മാരാണോ ഒന്നും മനസ്സിലാകാണ്ടിരിക്കാൻ. എന്നിട്ട് അവന്റെ ഒരു കോപ്പിലെ ഉരുണ്ടുകളി” വിക്കിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു.

നവി അവരുടെ അടുത്തായി ഇരുന്നു. അവന്റെ മുഖം കുനിഞ്ഞിരുന്നു. “പോട്ടെടാ , ഒടിയൻ ദേഷ്യത്തിന് പറഞ്ഞതാ” അവന്റെ തോളിൽ തട്ടിക്കൊണ്ട് ശ്രീ പറഞ്ഞു. കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല.

“അവളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു , അല്ല ഇപ്പോഴും ഇഷ്ടാ. പക്ഷേ വേണ്ട , അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനാ. ഇനിയും ഞാൻ കാരണം , വേണ്ട” “കിച്ചുവേട്ടാ , നിങ്ങക്ക് ലച്ചൂനോടുള്ള ഇഷ്ടം മനസ്സിലായത് കുറച്ച് വൈകിയാ. അതിനും മുമ്പ് നിങ്ങളോടുള്ള അവളുടെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിയിരുന്നു. എല്ലാമൊന്ന് പറയാനിരുന്നപ്പഴാ അതൊക്കെ നടന്നത്. പക്ഷേ , ഇപ്പൊ അവള് ആ പഴയ ലച്ചുവല്ല” മാളു പറയുന്നത് ആകാംഷയോടെ കേൾക്കുകയായിരുന്നു നവനീത്.

“നിനക്ക് ഇഷ്ടമാണെങ്കിൽ പഴയതുപോലെ പറയാണ്ടിരിക്കരുത്. അവളോട് ഇപ്പഴും ഇഷ്ടമുണ്ടെങ്കിൽ ഈ വിഷമങ്ങളിൽ അവളുടെ കൂടെ നിന്നൂടെ?” സച്ചി അവന്റെ ്് ചുമലിലൂടെ കൈയ്യിട്ടുകൊണ്ട് ചോദിച്ചു. “ലച്ചൂന്റെ ഉള്ളിലെന്താന്ന് നമുക്കറിയില്ലല്ലോ” ചിന്നു പറഞ്ഞത് തന്നെയായിരുന്നു എല്ലാവരുടേയും സംശയം.

“അവളോട് തന്നെ ചോദിക്കണം , അല്ലാണ്ട് ഈ കാര്യത്തിൽ വേറെ വഴിയൊന്നുമില്ല” വിക്കി ഗൗരവത്തോടെ പറഞ്ഞു. “അതിനുള്ള ധൈര്യം ഇപ്പോഴും എനിക്കില്ല” ചമ്മലോടെ നവി വിക്കിയെ നോക്കി. “ഇല്ലേൽ ഉണ്ടാക്കണം” “അളിയാ , ഈ വിഷയത്തിൽ നിന്റെ അത്ര ധൈര്യം എനിക്കില്ലെടാ” “ആഹ് , ഇവന് ഈ പറഞ്ഞ സങ്ങതി ഉള്ളോണ്ട് സ്നേഹിച്ച പെണ്ണിപ്പോ ഇവന്റെ വീട്ടിലുണ്ട്. നീ ഇവനെ ട്രോളാതെ അവളോട് കാര്യം പറ” ശ്രീ പറഞ്ഞു. “എങ്ങനെ പറയും?” “വാ കൊണ്ട് , അല്ലാണ്ട് പിന്നെ” “ഡേയ് ചിരി വരാത്ത തമാശവിട്. വല്ല ഐഡിയയും ഉണ്ടേ പറ” സച്ചി ശ്രീയോടായി പറഞ്ഞു.
“ആഹ് , ഒരു വഴീണ്ട്” എന്തോ ഓർത്ത പോലെ മാളു പറഞ്ഞു. എല്ലാവരും അവളെ നോക്കി. “ആ കൈതത്തോടില്ലേ , അതിന്റെ സൈഡിലൂടെ കുറച്ച് മുകളിലേക്ക് പോയാൽ അവിടെ ചെറിയൊരു അമ്പലം പോലെ ഉണ്ട്. ലച്ചു മിക്ക ദിവസവും അങ്ങോട്ട് പോവും” അവൾ പറഞ്ഞത് ഒരു പുതിയ വിവരം ആണ് എന്ന് എല്ലാവരുടേയും അമ്പരപ്പിൽ നിന്നും വ്യക്തമാണ്. “അവിടെയെന്തിനാ അവള് പോണേ?” ചിന്നു മാളുവിനെ നോക്കി. “ആ , എനിക്ക് അറീല. ഒന്ന് രണ്ട് വട്ടം അവള്ടെ കൂടെ ഞാനും അവിടെ പോയിട്ടുണ്ട്” “അവിടെ ഏതാ പ്രതിഷ്ട?” ശ്രീ ചോദിച്ചത് കേട്ട് ചിന്നു അവനെ നോക്കി കണ്ണുരുട്ടി. “അതാണോ ഇപ്പൊ വിഷയം?” കിച്ചു ചോദിച്ചു. “അല്ല അത് പിന്നെ , ജസ്റ്റ് ഫോർ എ ക്യൂരിയോസിറ്റി. യൂ കണ്ടിന്യൂ” മാളുവിനെ നോക്കി ഒരു അവിഞ്ഞ ചിരിയോടെ അവൻ പറഞ്ഞു. “അവിടെ വച്ചാവുമ്പോ അവളോട് തനിച്ച് സംസാരിക്കാല്ലോ” “ഡാ , അതാ നല്ലത്. നീ പറയാനുള്ളത് പറ” നവിയോടായി സച്ചി പറഞ്ഞു.

“എല്ലാ ദിവസവും അവളവിടെ പോകാറുണ്ടോ?” മറുപടിയായി മാളുവിനോട് അവൻ അങ്ങനെയാണ് ചോദിച്ചത്. “മിക്കവാറും പോവും” “ഉം” “മനസ്സിലുള്ളത് പറയാൻ പറ്റാത്തത് കൊണ്ട് രണ്ടാളും കുറേ വെഷമിച്ചില്ലേ, ഇത് നടന്നാ അതിലും വല്യ സന്തോഷമില്ല” ചെറുതായി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മാളു ചിരിച്ചു.

“ലച്ചു ഓക്കെയാണെങ്കിൽ ആര് സമ്മതിച്ചില്ലെങ്കിലും നിങ്ങടെ കല്യാണം ഞാൻ നടത്തും. അത് പറഞ്ഞത് വിക്കിയാണ് . “സാറങ്ങനെ ഒറ്റക്ക് നടത്തണ്ടാ. ഞങ്ങളും കാണും , ല്ലേ സച്ചിയേട്ടാ?” മാളുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചിന്നു അവരെ നോക്കി. “പിന്നല്ലാണ്ട്” പറഞ്ഞുകൊണ്ട് സച്ചിയും ശ്രീയും ചിരിച്ചു.

പിന്നെയും കുറച്ച് സമയം കൂടി അവരുടെ ഒപ്പം ഇരുന്നിട്ടാണ് വീട്ടിലേക്ക് പോയത്. ഒരു ചമ്മലിന്റെ ചെലവ് ഇല്ലാതെ കാര്യം അവർ അറിഞ്ഞതിലും , എല്ലാം അവളോട് തുറന്ന് പറയാൻ ഒരു വഴി കിട്ടിയതിലും എനിക്ക് സന്തോഷം തോന്നി. പക്ഷേ ശ്രീക്കുട്ടിയുടെ കാര്യത്തിൽ വല്ലാതെ ഒരു ആശങ്ക അപ്പോഴും ബാക്കിയായിരുന്നു.
അച്ഛന് ചാർജ് എടുക്കേണ്ടത് രണ്ട് ദിവസം കഴിഞ്ഞാണ്. തൃശൂരിൽ ചെന്നിട്ട് വീട് എല്ലാം ശരിയാക്കേണ്ടത് കൊണ്ട് പിറ്റേന്ന് അങ്ങോട്ട് പോവാൻ തീരുമാനിച്ചിരുന്നു. പോകുമ്പോൾ എടുക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുകയാണ് ഞങ്ങൾ.

“കൊറേ നേരമായല്ലോ , ആരോടാടാ ചാറ്റിങ്ങ്?” ഡ്രസ്സുകൾ ബാഗിൽ അടുക്കി വെക്കുന്നതിന്റെ ഇടയിൽ ഒരു കൈയ്യിൽ ഫോണും പിടിച്ച് , അതിലേക്ക് കാര്യമായി നോക്കിക്കൊണ്ടിരുന്ന ്് നവിയോടായി അനിത ചോദിച്ചു. പക്ഷേ ചാറ്റിങ്ങിൽ മുഴുകിയിരുന്ന അവൻ അമ്മയുടെ ശബ്ദം കേട്ടിരുന്നില്ല. തലക്ക് ഒരു തട്ട് കിട്ടിയപ്പോൾ കാര്യം മനസ്സിലാകാതെ അവൻ അവരെ നോക്കി. “എന്തോന്നാ അമ്മേ , ഫോണിപ്പോ താഴെ വീണേനെ” “ആ കണക്കായിപ്പോയി. ഇത് കൈയ്യില് കിട്ടിയാ പിന്നെ ബാക്കിയുള്ളോര് ്് ചത്താലും ്് നീയൊന്നും അറീല്ലല്ലോ” പകുതി കളിയായും പകുതി ഗൗരവത്തിലും അനിത പറഞ്ഞു.

അത് കേട്ട് നല്ല വെടിപ്പായിട്ട് ഇളിച്ചുകാട്ടി. “അമ്മ എന്താ ചോയിച്ചേ” “നീ ആരോടാ ചാറ്റ് ചെയ്യുന്നേന്ന്” “ഓഹ് അതായിരുന്നോ , അവള്മാരോടാ , റിയയോടും ഐശൂനോടും.” “ആഹ് , അവരായിരുന്നോ” രണ്ടെണ്ണത്തിനേയും നേരത്തേ പരിചയപ്പെടുത്തിയത് കൊണ്ട് അമ്മക്കും അച്ഛനും അവരെ അറിയാമായിരുന്നു.

ഫയലുകളും , പിന്നെന്തൊക്കെയോ പേപ്പറുകളും വേറെ ഒരു ബാഗിലാണ് അച്ഛൻ വച്ചിരുന്നത്. “എല്ലാം ഒന്നിച്ച് വെച്ചാൽ പോരേ? , ഇതിലിനിയും സ്ഥലമുണ്ട്” അമ്മ പറഞ്ഞത് കേട്ടപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയ ബാഗാണ്. സാധനങ്ങൾ കുറേ അവിടെ തന്നെ ഉണ്ടാവും എന്ന് ബ്രോക്കർ പറഞ്ഞിരുന്നു. അതുകൊണ്ട് അധികം ഒന്നും കൊണ്ടുപോവുകയും ചെയ്യുന്നില്ല. കുറച്ച് ഡ്രസ്സുകളാണ് കാര്യമായി കൊണ്ടുപോകാൻ ഉള്ളത്. “ആഹ് , അതൊന്നും കൊഴപ്പമില്ല. ഇതൊക്കെ വളരെ ഗൗരവം പിടിച്ച ഡോക്യുമെന്റുകളാ. അത് ഞാൻ വച്ചോളാം.” പിന്നെ അമ്മ ഒന്നും പറയാൻ പോയില്ല. അച്ഛൻ അങ്ങനെയാണ്. ജോലിയുടെ കാര്യത്തിൽ കുറച്ചധികം കടുംപിടുത്തം ഉണ്ട്. അച്ഛൻ വന്നതോടെ സംസാരം അവര് തമ്മിൽ ആയി. ഞാൻ നൈസായി ഫോണിലേക്ക് നോട്ടം മാറ്റി. ഇടക്ക് എപ്പോഴോ സംസാരത്തിൽ ആ പഴയ വിഷയം തന്നെ പിന്നെയും കയറിവന്നു. വേറൊന്നുമല്ല , എന്റെ വിവാഹം , കുടുംബം ഇതൊക്കെ തന്നെ. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. പുറത്ത് വരാന്തയിൽ ചെന്ന് ഇരുന്നു.
പിറ്റേന്ന് രാവിലെ ഞങ്ങൾ പുറപ്പെട്ടു. ശ്രീക്കുട്ടി ഒഴികെ ബാക്കി എല്ലാവരും വീട്ടിലേക്ക് വന്നിരുന്നു. ഒരു എക്സാം ഉള്ളത് കൊണ്ട് സച്ചിയും , ശ്രീയും വന്നിട്ടില്ല. എല്ലാവരോടും യാത്ര ചോദിച്ച് വണ്ടിയിൽ കയറി. അധികം ദൂരം ഇല്ലാത്തത് കൊണ്ട് കാറിൽ തന്നെയാണ് പോകുന്നത്. പ്രതാപ് കോഡ്രൈവർ സീറ്റിലും , അനിത പുറകിലും കയറിയതോടെ എല്ലാവരേയും നോക്കി ഒരു ചിരിയോടെ നവനീത് കാർ മുന്നോട്ട് എടുത്തു. പുറത്തെ റോഡിൽ കേറി തങ്ങളുടെ കൺമുമ്പിൽ നിന്ന് മറയുന്നത് വരെ അവരേയും നോക്കി ബാക്കിയുള്ളവർ അവിടെ നിന്നു.

ചാലക്കുടി അടുത്താണ് വീട് സെറ്റപ്പ് ചെയ്തിരുന്നത്. അൽപം ഉള്ളിലേക്ക് ആയതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഗൂഗിൾ മാപ്പ് മുമ്പും പണി തന്നിട്ടുള്ളത് കൊണ്ട് നമ്മടെ ആശാൻ പറഞ്ഞപോലെ “ചോയിച്ച് ചോയിച്ച്” ആണ് ഒടുക്കം സ്ഥലത്ത് എത്തിയത്. നാടുമായി വലിയ വ്യത്യാസം ഒന്നും ഇവിടേയും ഇല്ല. പിന്നെ ആകെ ഉള്ളത് നല്ല കലർപ്പില്ലാത്ത തൃശൂർ ഭാഷ കേൾക്കാം എന്നത് മാത്രമാണ്. ഞങ്ങളുടെ നാട്ടിലെ പോലെ തന്നെ ഒരുപാട് ്് വീടുകളൊന്നും ഇവിടേയും ഇല്ല. ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ അകത്തേക്ക് മാറിയാണ് വീട് കിട്ടിയത്.

അത്യാവശ്യം വലുപ്പമുള്ള ഒരു ഒറ്റനില വീടിന്റെ മുന്നിലാണ് കാർ ചെന്ന് നിന്നത്. നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ ബ്രോക്കർ അവിടെ ഉണ്ടായിരുന്നു. ഒരു അറുപത് ്് വയസ്സ് എങ്കിലും തോന്നിക്കും രാമേട്ടനെ കണ്ടാൽ. പുള്ളിക്കാരനാണ് ഇവിടുത്തെ നോക്കി നടത്തിപ്പുകാരൻ. വാതിൽ തുറന്ന് അകത്തേക്ക് കയറി. ഫർണിച്ചറുകളടക്കം ആവശ്യത്തിനുള്ള എല്ലാം അവിടെ ഉണ്ടായിരുന്നു. ശരിക്കും ഇതൊരു ഗൾഫ്കാരന്റെ വീട് ആണ്. അറബിനാട്ടിൽ ഒഴുക്കിയ വിയർപ്പിന്റെ ബലത്തിൽ കെട്ടിപ്പൊക്കിയ വീട്. പിന്നെ അവിടെ ബിസിനസ് ഒക്കെയായി ജീവിതം പച്ചപിടിച്ചപ്പോൾ മൂപ്പര് ഫാമിലിയോടെ ഗൾഫിൽ സെറ്റിൽഡായി. ആഗ്രഹിച്ചിരുന്ന് പണിഞ്ഞ വീട് ആയത് കൊണ്ട് നശിച്ചുപോകാതിരിക്കാനാണ് വാടകക്ക് കൊടുത്തോളാൻ തന്റെ അയൽവാസി കൂടിയായ രാമേട്ടനെ ഏൽപിച്ചത്. ഏതായാലും ഞങ്ങൾക്ക് ആ വീട് ഒത്തിരി ഇഷ്ടമായി.

ഒരുപാട് പറഞ്ഞുനോക്കി എങ്കിലും ചായ കുടിക്കാനായി തന്റെ വീട്ടിലേക്ക് വിളിച്ച രാമേട്ടന്റെ സ്നേഹത്തോടെ ഉള്ള ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല. രാമേട്ടന് പുറമെ ഭാര്യ ശാരദയും ഇളയ മകളുമാണ് വീട്ടിൽ ഉള്ളത്. മൂത്ത മകൾ തിരുവനന്തപുരത്ത് ഭർത്താവിന്റെ അടുത്താണ്. ഞങ്ങൾ ചെല്ലുമ്പോൾ ശാരദ ചേച്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അമ്മയും അവരുമായി വേഗം തന്നെ കൂട്ടായി.
വീട് ചെറുത് ആണെങ്കിലും നല്ല വൃത്തിയായി എല്ലാം സൂക്ഷിക്കുന്നുണ്ട് എന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഹാളിൽ പലതരം ചിത്രങ്ങൾ കാണാം. അതിന്റെ ഇടയിൽ ഒരു കുട്ടിയുടെ ഫോട്ടോകളും ഉണ്ട്. ഇവിടുത്തെ പേരക്കുട്ടി ആവും. കണ്ടാലേ അറിയാം ആള് ഒരു കാന്താരി ആണെന്ന്. ചായകുടി കഴിഞ്ഞ് ചില്ലറ ഷോപ്പിങ്ങ് ഉണ്ടായിരുന്നു. എല്ലാം തീർത്ത് പുറത്തുനിന്നും ഭക്ഷണവും കഴിച്ച് വീട്ടിലേക്ക് തിരിച്ചു. സങ്ങതി തൊട്ടടുത്ത ജില്ലയാണ് എങ്കിലും ഇതിന് മുന്പ് ഒന്ന് രണ്ട് വട്ടം മാത്രമേ തൃശൂരിൽ വന്നിട്ടുള്ളൂ. അതും പൂരത്തിന്റെ സമയത്താണ് വന്നത്. അതുകൊണ്ട് മ്മടെ പ്രാഞ്ചിയേട്ടന്റെ നാട് അധികം എക്സ്പ്ളോർ ചെയ്തിട്ടില്ല. അച്ഛന് ട്രാന്സ്ഫർ ആയതിന്റെ പേരിൽ അമ്മ ലോങ്ങ് ലീവിൽ ആയിരുന്നു. ഏതായാലും നല്ലൊരു അയൽപക്കം ഉള്ളത് നന്നായി.

“എന്നാ ഞാൻ തെറിച്ചാലോ?”

“നീ പോവാണോ , രണ്ട് ദിവസം കഴിഞ്ഞിട്ട് പോവാടാ” നവിയുടെ ചോദ്യം കേട്ട അനിത പറഞ്ഞു. “ഏയ് വേണ്ട. ഒരാഴ്ച കൂടിയേ ലീവുള്ളൂ” , അത് നാട്ടിൽ നിൽക്കാം”

“നീ എങ്ങനാ പോവുന്നേ?” അവരുടെ സംസാരം കേട്ട് അങ്ങോട്ട് വന്ന പ്രതാപ് അവനെ നോക്കി. “ട്രെയിനിൽ പോവാം” “ന്നാ ഒരു ഓട്ടോ പിടിക്കാം , ഞാൻ രാമേട്ടനോട് പറയാം” അതും പറഞ്ഞ് അയാൾ പുറത്തേക്ക് നടന്നു.

“നാളെ പോയാ പോരേ?” “പോര അമ്മേ. പോയിട്ട് കൊറച്ച് പണീണ്ട്. അതുമല്ല , ഞാൻ എന്തിനാ നിങ്ങടെ പഞ്ചാരയടിക്ക് തടസ്സമായി ഇവിടെ നിൽക്കുന്നേ?” “കിട്ടും നിനക്ക്” അനിത തല്ലാൻ ഓങ്ങിയതും നവി പുറത്തേക്ക് ഓടി.

കുറച്ച് സമയം കൊണ്ട് ഓട്ടോ പിടിച്ച് രാമേട്ടൻ വന്നു. എല്ലാവരോടും യാത്ര ചോദിച്ച് ഞാൻ മടങ്ങി. ഒരു ആവശ്യത്തിന് പെട്ടന്ന് ഒരു ഓട്ടോ കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവിടെ കാറ് കൂടി ഇല്ലെങ്കിൽ മാനേജരും , സഹധർമിണിയും കഷ്ടപ്പെടുമല്ലോ.

ഭാഗ്യത്തിന് ചാലക്കുടിയിൽ നിന്ന് തന്നെ നാട്ടിലേക്കുള്ള ട്രെയിൻ കിട്ടി. ഷൊർണൂർ ഇറങ്ങി ബസ്സ് കയറി നാട്ടിൽ എത്തുമ്പോഴേക്കും ഒരുപാട് വൈകുമെന്ന് തോന്നിയത് കൊണ്ട് ഭക്ഷണം റെയിൽവേ കാന്റീനിൽ നിന്ന് കഴിച്ചിരുന്നു. അവസാന ബസ്സിന് നാട് പിടിച്ചപ്പോൾ മണി പത്ത് കഴിഞ്ഞു. വീട്ടിൽ എത്തി ഒരു കുളിയും പാസാക്കി വന്ന് ബെഡ്ഡിലേക്ക് കിടന്നത് മാത്രമേ ഓർമയുള്ളൂ. ക്ഷീണം ഒട്ടും ചെറുതല്ലാതെ ഉണ്ടായിരുന്നു.
തുടർച്ചയായുള്ള കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. നല്ല ഉറക്കം ആയത് കൊണ്ട് ഞെട്ടിയിട്ടും റിലേ നേരെ ആകാൻ കുറച്ച് സമയം കൂടി വേണ്ടിവന്നു. അടുത്ത് ടേബിളിൽ വച്ച ഫോൺ കൈ എത്തിച്ച് എടുത്തു. മണി ഒന്പത് ആകുന്നു. ഇത്രയും നേരം ഞാൻ ഉറങ്ങിയോ!. വീണ്ടും കോളിങ്ങ് ബെല്ല് ശബ്ദിച്ചു.

എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. “ആഹ് , നീ ആയിരുന്നോ?. എന്താടീ രാവിലെ?” മുന്നിൽ നിൽക്കുന്ന മാളുവിനോടായി നവി ചോദിച്ചു.

“ഇത് എന്ത് ഉറക്കാ കിച്ചുവേട്ടാ , എത്ര നേരായിട്ട് വിളിക്കുന്നതാ” “ഇന്നലെ വന്നപ്പോ ലേറ്റായി , നല്ല ടയേഡായിരുന്നു അതാ അറിയാഞ്ഞേ” ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് അവളുടെ മുഖത്ത് ഒരു അയവ് വന്നു. “ഇതെന്താടീ?” അകത്തേക്ക് നടക്കുമ്പോൾ നവി മാളുവിനോട് തിരക്കി.

“ഇയാൾക്കുള്ള തീറ്റയാ , ഇത് തരാനാ വന്നത്” “തീറ്റയോ! , ഞാൻ എന്തോന്നെടി വല്ല മൃഗവുമാണോ” “സോറി. ദാ അങ്ങയുടെ പ്രാതൽ” അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു , പിന്നാലെ അവനും. “ഏതായാലും നന്നായി , കണ്ണ് തുറന്നപ്പോഴേക്കും മുന്പിൽ ഫുഡ്ഡ് റെഡി. ഞാൻ പോവുന്നത് വരെ ഇങ്ങനെ ആയിരിക്കുമല്ലേ?” “അയ്യടാ , ഇത് ഒറ്റ പ്രാവശ്യത്തേക്ക് മാത്രം. ഫുഡ് അവനവൻ ഉണ്ടാക്കണം , ഇനി അത് പറ്റില്ലെങ്കി വീട്ടിലോട്ട് പോര്. ഇങ്ങനെ സർവീസടിക്കാൻ നിങ്ങടെ മറ്റവളോട് പറ” നവനീത് ചിരിച്ചു. “പറഞ്ഞ് നിന്ന് വൈകി , എനിക്കിന്ന് ്് ലേണേഴ്സ് ഉള്ളതാ. വേഗം കഴിച്ചോണേ” അതും പറഞ്ഞ് മാളു പുറത്തേക്ക് ഇറങ്ങി.

“ആ ഒരു കാര്യം വിട്ടു , മറ്റവളെ പറഞ്ഞപ്പഴാ ഓർത്തത്” നവി മനസ്സിലാകാതെ നിന്നു. “ഇന്ന് വൈകീട്ട് ലച്ചു അവിടെ പോവുന്നുണ്ട് , നേരത്തെ വിളിച്ചപ്പോ പറഞ്ഞതാ” അത് കേട്ട് അവന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. “അപ്പൊ എല്ലാം പറഞ്ഞപോലെ , കൊളമാക്കരുത്” “ഏയ് ഇല്ല” “എന്നാ ഓൾ ദി ബെസ്റ്റ്” പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് അവൾ മുറ്റവും കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.
മനസ്സിൽ ഭയങ്കരമായി സന്തോഷവും , ആകാംഷയും , ചെറുതല്ലാതെ ടെന്ഷനും എല്ലാം കൂടിച്ചേർന്ന ഒരു അവസ്ഥയായിരുന്നു എനിക്ക്. എങ്ങനെ എങ്കിലും ഒന്ന് വൈകുന്നേരമാകാൻ കാത്തിരുന്നു. സമയം നമ്മുടെ കൈയ്യിലല്ലല്ലോ , അത് എന്റെ ക്ഷമയുടെ നെല്ലിപ്പലക അളന്ന് കളിച്ചുകൊണ്ടിരുന്നു. ചെറിയ രീതിയിൽ പാചകം ്് വശമുണ്ടായിരുന്നു. ഉച്ച ഭക്ഷണം അങ്ങനെ കഴിഞ്ഞു. അവമ്മാര് വിളിച്ചെങ്കിലും പോവാൻ തോന്നിയില്ല. ഒരുവിധം ഉന്തിത്തള്ളി സമയം നാലര ആയി.

വൃത്തിയായി കുളിച്ച് ഒരു ഗ്രേ കളർ പാന്റും , ഒരു നീല ടീഷർട്ടും എടുത്തിട്ടു. പൂജാമുറിയിൽ കയറി ഒരു റൗണ്ട് പ്രാർഥിച്ചു. എന്റെ പാതി ഞാൻ നോക്കിയാലും ബാക്കി ഇവര് തന്നെ ശരിയാക്കണമല്ലോ.

കൈതത്തോടും കടന്ന് അടുത്തുള്ള വഴിയിലൂടെ കുറച്ച് മുന്നിലേക്ക് നടന്നാൽ കയറ്റം തുടങ്ങുകയായി. ഏഴടിയോളം വീതിയുള്ള വഴിയിലൂടെ ഏതോ വാഹനം പോയതിന്റെ ടയർ അടയാളങ്ങൾ കാണാം. ഇരുപത് മിനുട്ട് നേരത്തെ നടത്തം ഒരു പരന്ന സ്ഥലത്ത് എത്തി നിന്നു. മുന്നിൽ ഇനി ഇറക്കമാണ്. മാളു പറഞ്ഞ സ്ഥലം ഇത് തന്നെയാണെന്ന് മനസ്സിലായി.

രണ്ട് വശങ്ങളിലുമായി ചെറുതും , വലുതുമായ ്് വള്ളിപ്പടർപ്പുകൾ. പേരറിയാത്ത ഏതൊക്കെയോ വലിയ മരങ്ങൾ. ചുറ്റും നോക്കിയപ്പോൾ അൽപം മാറി കല്ല് കൊണ്ട് നിർമിച്ചത് പോലെ ഒരു നിർമിതി കണ്ടു. പതിയെ അങ്ങോട്ട് നടന്നു. ഒരാൾ പൊക്കവും , കുറച്ച് മാത്രം വലുപ്പവുമുള്ള ഒരു കോവിലാണ് അവിടെ ഉള്ളത്. വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അവൻ മുന്നോട്ട് നടന്നു. അവിടെ അവൻ നിന്നതിന്റെ കുറച്ചുകൂടി മുന്നിലായി കാണപ്പെട്ട നീരുറവയിൽ നിന്നാണ് ശബ്ദം വന്നുകൊണ്ടിരുന്നത്.

വലിയ രണ്ട് മരങ്ങളുടെ ഇടയിൽ നിന്ന് ഉറവയെടുത്ത് ചെറിയ ചാലുകളായി വെള്ളം താഴേക്ക് ഒഴുകുന്ന കാഴ്ച നവി കൗതുകത്തോടേയും , മുഖത്ത് നിറഞ്ഞ ചിരിയോടേയും നോക്കി. സമയം ആറിനോട് അടുക്കുകയാണ്. അത്ര നേരമായിട്ടും അവളെ കാണാത്തതിലുള്ള അസ്വസ്ഥത അവനിൽ പ്രകടമായിരുന്നു. വെള്ളം ഒഴുകുന്നതിന്റേയും , പക്ഷികൾ കലപില കൂട്ടുന്നതിന്റേയും ശബ്ദത്തിന്റെ ഒപ്പം മരങ്ങളുടെ ചില്ലകളിലൂടെ ഇടക്കിടെ കാറ്റും കടന്നുപോയി. താഴെ ഉള്ളതിലും ശാന്തമായിരുന്നു ആ കുന്നിന്റെ മുകളിലെ അന്തരീക്ഷം. പ്രകൃതിയുടെ തലോടൽ അറിഞ്ഞ് ഒരു ്് മരച്ചോട്ടിൽ നവനീത് ഇരുന്നു. ഒരു വണ്ടിയുടെ ശബ്ദം കേട്ട് അവൻ വന്ന വഴിയിലേക്ക് നോക്കി. സ്കൂട്ടറിൽ നിന്നിറങ്ങിയ ആളെ കണ്ട് നവിയുടെ കണ്ണുകൾ വിടർന്നു.
ഹെൽമെറ്റ് ഊരി ഹാന്റിലിൽ വച്ച് ശ്രീലക്ഷ്മി മുന്നിലേക്ക് നടന്നു. കുറച്ച് മാറിയുള്ള മരത്തിന്റെ അപ്പുറത്തായി നിന്ന നവിയെ അവൾ കണ്ടിരുന്നില്ല. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു നവനീത്. അസ്തമയ സൂര്യന്റെ ചുവപ്പ് ചുവന്ന ചൂരിദാറിൽ തട്ടി അവളുടെ സുന്ദര രൂപത്തിന് വല്ലാതെ ഭംഗി കൂട്ടി. കണ്ണെടുക്കാതെ അവൻ അങ്ങനെ നിന്നു. ചോലയിൽ മുഖം കഴുകിയ ശേഷം അവൾ കോവിലിന് മുന്പിൽ എത്തി. കണ്ണുമടച്ച് കൈ കൂപ്പി നിൽക്കുന്ന അവളുടെ അടുത്ത് നവിയും ചെന്ന് നിന്നു. അതൊന്നും അറിയാതെ പ്രാർഥിക്കുകയാണ് ശ്രീലക്ഷ്മി.

അവിടെ നിന്നു , എങ്കിലും എനിക്ക് പ്രാർഥിക്കാനൊന്നും കഴിഞ്ഞില്ല. കൈ കൂപ്പിയിരുന്ന സമയത്തും കണ്ണുകളും മനസ്സും അടുത്ത് നിൽക്കുന്ന ആളിലേക്ക് അനുസരണ ഇല്ലാതെ പോവുകയാണ്.

അൽപ നേരം കഴിഞ്ഞ് ശ്രീലക്ഷ്മി കണ്ണുകൾ തുറന്നു. അടുത്തായി തന്നെയും നോക്കി നിൽക്കുന്ന നവനീതിനെ അപ്പോഴാണ് അവൾ കണ്ടത്.

“കി , കിച്ചുവേട്ടനെന്താ ഇവിടെ!?”

“വെറുതെ വന്നതാ” മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവൻ പറഞ്ഞു. “ഇവിടെ ആരും അങ്ങനെ വരാറില്ലല്ലേ?” “ഉം” അവൾ മൂളി.

ഉള്ളിലുള്ളത് എങ്ങനെ പറയും എന്ന സംശയമായിരുന്നു നവിയുടെ മനസ്സിൽ. “ശ്രീക്കുട്ടീ , പോയിട്ടെന്തെങ്കിലും തിരക്കുണ്ടോ?” ഒടുവിൽ ധൈര്യം സംഭരിച്ച് പറഞ്ഞ് തുടങ്ങി. തിരികെ വണ്ടിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു ശ്രീലക്ഷ്മി.

“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല” “എനിക്കൊരു കാര്യം ,” പകുതിക്ക് നിർത്തി അവളെ നോക്കി. “എന്താ കിച്ചുവേട്ടാ?”

“അച്ഛനും അമ്മയും വിടാതെ പിടിമുറുക്കുവാ. എന്റെ കല്യാണം തന്നെ കാര്യം. എനിക്കൊരാളെ ഇഷ്ടാ” അവൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ്.

“ഞാൻ ഒരു പ്രപ്പോസൽ കൊണ്ടുവന്നാ കുഴപ്പമാകുമോ” പെട്ടന്നുള്ള ചോദ്യം അവളിൽ ഞെട്ടലുണ്ടാക്കി.

“എന്താ! , എന്ത് പ്രപ്പോസൽ?” “്് മാരേജ് പ്രപ്പോസൽ” അത്രയും നേരം അവൾക്ക് മുഖം കൊടുക്കാതിരുന്ന നവനീത് പൊടുന്നനെ ശ്രീലക്ഷ്മിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“ഇനിയുള്ള ജീവിതത്തിൽ എനിക്ക് നിന്റെ കൂട്ട് വേണം. വരുവോ എന്റെ പെണ്ണായിട്ട്” ഒരു ഞെട്ടലോടെ അവൾ മുഖം തിരിച്ചു.

“പണ്ടുമുതലേ ഇഷ്ടാ , പക്ഷേ പറയാൻ പറ്റിയില്ല. ഇനിയും വയ്യെടീ. എന്റെ ഒപ്പം ഇനി എന്നും നീ വേണമെന്ന് മനസ്സ് പറയുന്നു. സമ്മതാണോ , Will you be myne for ever?”
“Nooo” നവി പറഞ്ഞ് നിർത്തുമ്പോഴേക്കും ശ്രീലക്ഷ്മിയുടെ ശബ്ദം ഉയർന്നിരുന്നു. പെട്ടന്നുള്ള അവളുടെ മാറ്റം അവനെ വല്ലാതെ വിഷമിപ്പിക്കുന്നതായിരുന്നു.

“ശ്രീക്കുട്ടി , ഞാൻ”

“വേണ്ട. എനിക്ക് ഇതിൽ താൽപര്യമില്ല. ഇനി കിച്ചുവേട്ടൻ ഇതും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്”

ഒന്നും പറയാനാകാതെ നിന്നുപോയിരുന്നു നവനീത്. അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ പോയി. ഉരുണ്ട് കൂടിയ കണ്ണുനീരിന്റെ ഇടയിലൂടെ അകന്നകന്ന് പോവുന്ന അവളുടെ രൂപം അവൻ നോക്കി നിന്നു.

* * * * *

ചിന്നുവും മാളുവും വീട്ടിൽ ചെല്ലുമ്പോൾ ഡോർ തുറന്ന് കിടന്നിരുന്നു.. നവി ടീവിയുടെ മുന്നിൽ ആണ്.

“എന്റെ കിച്ചുവേട്ടാ , എത്രനേരമായിട്ട് വിളിക്കുന്നു , നിങ്ങടെ ഫോൺ ചത്തോ” ചിന്നു അവന്റെ അടുത്തായി സോഫയിൽ ഇരുന്നു. നവി മറുപടി ആയി വെറുതെ ചിരിച്ചു. “പോയിട്ട് എന്തായി?” പ്രതീക്ഷിച്ച ചോദ്യമാണ് മാളു ചോദിച്ചത്.

“പോയിട്ടെന്താ? , നല്ല അടിപൊളി സ്ഥലം. നല്ല കാറ്റൊക്കെ കൊണ്ട് ഇരുന്നു. നേരത്തെ പോവണ്ടതായിരുന്നു”

“കുന്തം. ഡോ മനുഷ്യാ , ലച്ചൂനെ കണ്ടിട്ടെന്തായീന്ന്” രണ്ടാൾക്കും ദേഷ്യം വന്നുതുടങ്ങി.

“ഓഹ് അതോ , കണ്ടു. പ്രതീക്ഷിച്ച മറുപടിതന്നെ”

“എന്ത്!?”
..
“അവൾക്ക് താൽപര്യമില്ല” അവരുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. ടീവിയിൽ പഴയ ഏതോ ഹിന്ദി സിനിമ ഓടിക്കൊണ്ടിരുന്നു.

“ഇനീപ്പോ എന്താ ചെയ്യാ” ആരോടെന്നില്ലാതെ ചിന്നു ചോദിച്ചു. “ഒന്നുമില്ല , അതങ്ങ് വിട്ടേക്കണം” നവി ഒരു മങ്ങിയ ചിരിയോടെ പറഞ്ഞു.

പിന്നെയും കുറച്ച് സമയം അവർ എന്റെ ഒപ്പം കൂടി. ഫുഡ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടും അടുക്കളയിൽ ചെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടപ്പോഴാണ് ഭക്ഷണം കഴിക്കാൻ ്് ചെല്ലാനുള്ള നിർബന്ധം അവസാനിച്ചത്. അവർ പോയിക്കഴിഞ്ഞിട്ടും ടീവിയും നോക്കി ഇരുന്നു. എവിടെയും നിൽക്കാതെ ചാനലുകൾ റിമോട്ടിന് അനുസരിച്ച് മാറി മാറിക്കൊണ്ടിരുന്നു.

നാട്ടിലേക്ക് വരുമ്പോൾ ഒരുപാട് സംശയങ്ങളായിരുന്നു. പിന്നീട് സംഭവിച്ചത് എല്ലാം എന്നെ ആ പഴയ നവി ആക്കുന്നത് പോലെ തോന്നി. പക്ഷേ ശ്രീക്കുട്ടി , മനസ്സിൽ വല്ലാത്തൊരു വേതനയാണ് അവൾ.
എന്തോ ഭാഗ്യം പോലെ പിറ്റേന്ന് ബോസ് വിളിച്ചു. ഓഡിറ്റിങ്ങ് നടക്കുന്നതിന്റെ സമയമായത് കൊണ്ട് ലീവ് തീരാൻ നാല് ദിവസം കൂടി ഉണ്ടായിട്ടും ഞാൻ തിരിച്ച് മുംബൈയ്യിലേക്ക് ടിക്കറ്റ് എടുത്തു. അന്ന് പോവേണ്ടിവന്നതായിരുന്നു , പക്ഷേ ഇപ്പോൾ ഞാൻ അത് ആഗ്രഹിക്കുന്നു , വ്യത്യാസം അത്രമാത്രം.

തിരിച്ച് പോവൽ വേഗത്തിൽ ആയതിൽ എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം കോയമ്പത്തൂരിൽ നിന്നാണ് ഫ്ളൈറ്റ്. അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് ഒരു യാത്രയയപ്പ് ്് സീനൊന്നും ഉണ്ടായില്ല. ശ്രീയും , വിക്കിയും , കണ്ണനും ചിന്നുവും , മാളുവും എല്ലാം കാലത്തേ വന്നിരുന്നു. രവി അങ്കിളിന്റെ ഏട്ടൻ ഹോസ്പിറ്റലിൽ ആയതുകൊണ്ട് സച്ചി വന്നിട്ടില്ല. ഊണ് കഴിച്ചിട്ടാണ് ഇറങ്ങിയത്. വീട് പൂട്ടി താക്കോൽ രമ ആന്റി കൊണ്ടുപോകും. എല്ലാം റെഡിയാക്കി ഇറങ്ങുമ്പോഴേക്കും സൂരജേട്ടൻ കാറുമായി വന്നു. വീടിന്റെ അടുത്ത് തന്നെയുള്ള സുഹൃത്താണ് പുള്ളി. ടൗണിൽ ടാക്സി ഓടിക്കുന്നു.

എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി. കരയും എന്ന് സംശയം തോന്നിയിരുന്നു ചിന്നുവിനേയും മാളുവിനേയും കണ്ടപ്പോൾ , അത് കൊണ്ടാവും ്് രണ്ടാളും കാറിന്റെ അടുത്തേക്ക് വന്നില്ല. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ശ്രീക്കുട്ടിയെ കാണണം എന്ന് തോന്നിയത് കൊണ്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. ആന്റിയും , അവളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

അവൻ മായയോട് സംസാരിക്കുന്നത് മുഴുവൻ ശ്രീലക്ഷ്മി കേട്ടു നിന്നു. ഇതിനിടയിൽ പലപ്പോഴും നവി ശ്രീലക്ഷ്മിയെ നോക്കി എങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു. ഒടുവിൽ ഇറങ്ങാൻ സമയമായപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു.

മുകളിലെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ശ്രീലക്ഷ്മി. ഫോണിൽ നോക്കി എന്തോ ആലോചനയിൽ ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് നവി വന്നു. അവനെ കണ്ട് ഇരുന്നിടത്ത് നിന്ന് അവൾ എഴുന്നേറ്റു.

“ബുദ്ധിമുട്ടിക്കാൻ വന്നതല്ല , പോകും മുന്പ് ഒന്നുകൂടി കാണണമെന്ന് തോന്നി. പിന്നെ എല്ലാത്തിനും സോറി. നിന്നോട് ഇനിയും പറയാണ്ടിരിക്കാൻ പറ്റിയില്ല , അതാ ഞാനങ്ങനെ”

ശ്രീലക്ഷ്മി ഒന്നും മിണ്ടിയില്ല.

“അന്ന് പോവുമ്പോ എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നി , പക്ഷേ ഒന്ന് ഒഴികെ എല്ലാം തിരികെ കിട്ടി. അറിഞ്ഞോണ്ട് നിന്നെ വിഷമിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല , എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം” “പോട്ടേ , ഇനി ഞാൻ ശല്യത്തിന് വരില്ല”
അതും പറഞ്ഞ് നവനീത് താഴേക്ക് പോയി. ഗെയിറ്റ് കടന്ന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി പോകുന്ന അവനേയും നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്നിരുന്ന അവൾ മുറിയിലേക്ക് ഓടി.

= = = = =

“എന്നിട്ട് നീ എയർപ്പോർട്ടിൽ എത്തിയോ?” യാത്രക്ക് ഇടയിലാണ് റിയ നവിയെ വിളിച്ചത്. ബോസ് വിളിച്ചതും ലീവ് പകുതിക്കിട്ട് തിരികെ വരുന്നതും എല്ലാം നേരത്തെ അവളോട് പറഞ്ഞിരുന്നു.

“ഏയ് ഇല്ലെടീ , ഓൺ ദ വേയാണ്” “കൊച്ചീന്നാണോ കേറുന്നേ?”

“അല്ല , കോയമ്പത്തൂരീന്നാ” “ഞാൻ പിന്നെ വിളിക്കാം , റെയിഞ്ച് കുറവാ” “Ok da by” ഫോൺ പോക്കറ്റിലിട്ട് അവൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു.

* * * * *

അമ്മയുടെ കൂടെ ഇരുന്ന് ടീവി കാണുകയാണ് ശ്രീലക്ഷ്മി. അവളുടെ മനസ്സ് വളരെ അസ്വസ്ഥതയോടെ പലതും ചിന്തിച്ച് കാട് കയറുകയായിരുന്നു. “ഹാ , നീ ഇതെന്താ കാണിക്കുന്നേ ലച്ചൂ?, ഏതെങ്കിലും ഒരു ചാനൽ വച്ചാപ്പോരേ. എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്” അവളുടെ കൈയ്യിൽ നിന്ന് റിമോട്ട് മായ വാങ്ങി. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്.

“ആ , ഇത് കണ്ടോ. കുറച്ച് നാട്ടുകാര്യം അറിയണ്ടേ” ഒരു ന്യൂസ് ചാനൽ വച്ചിട്ട് റിമോട്ട് അവർ ടീപ്പോയിൽ വച്ചു. മായ പുറത്തേക്ക് ്് പോവുമ്പോഴേക്കും ഹരിപ്രസാദ് അകത്തേക്ക് വന്നു. കൈയ്യിലിരുന്ന കവർ ഭാര്യയെ ഏൽപ്പിച്ച് അയാൾ മുറിയിലേക്ക് നടന്നു. വല്ലാത്ത ചിന്തയോടെ ഇരിക്കുന്ന മകളെ അയാൾ ശ്രദ്ധിച്ചിരുന്നു.

“കിച്ചു പോയല്ലേ?” തന്റെ പിറകിലായി വന്ന മായയോട് ഹരിപ്രസാദ് ചോദിച്ചു. “ഉം , വൈകിട്ടത്തെ ഫ്ളൈറ്റിന് പോയിക്കാണും. പോകുന്നതിന് മുമ്പ് ഇവിടെ വന്നിരുന്നു” “ഉം , വഴിയിൽ വച്ച് എന്നെ വിളിച്ചിരുന്നു” പെട്ടന്ന് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ട് സംസാരിക്കുകയായിരുന്ന അവർ ഹാളിലേക്ക് ചെന്നു.

തറയിൽ പൊട്ടിയ റിമോട്ട് കിടന്നിരുന്നു. അടുത്ത് തന്നെ വിളറി വെളുത്ത് ശ്രീലക്ഷ്മി നിന്നു.

“എന്താ മോളേ?” മായ ആശങ്കയോടെ അവളെ നോക്കി. പക്ഷേ , അവൾ ഒന്നും മിണ്ടിയില്ല. ഒരു വിറയലോടെ ്് ടീവിയിലേക്ക് വിരൽ ചൂണ്ടി.
സ്ക്രീനിലേക്ക് നോക്കിയ ്്മായയും ഹരിപ്രസാദും ബ്രേക്കിങ് ന്യൂസ് കണ്ട് ഞെട്ടി.

തമിഴ്നാട് കോയമ്പത്തൂരിൽ ടേക്കോഫിന് ഇടെ വിമാനം അപകടത്തിൽ പെട്ട് ആറ് മരണം. റൺവേയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം അപകടത്തിൽ പെടുകയായിരുന്നു

തുടരും

സുഹൃത്തുക്കളെ,

അഭിപ്രായം മടികൂടാതെ അറിയിക്കണം. പെട്ടന്ന് എഴുതിയതാണ്.

മിന്നൽ അടിച്ച ഷിബുവിനെ കോബ്ര കടിച്ചത് പോലെയാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ. ഒരു എക്സാം കഴിഞ്ഞതിന്റെ ക്ഷീണം മാറിവരുന്നതേ ഉണ്ടായുള്ളൂ , അപ്പോഴേക്കും ദാ അടുത്തത് വന്നിരിക്കുന്നു.

അടുത്ത ആഴ്ചയാണ് എക്സാം തുടങ്ങുന്നത്.

അതുകൊണ്ട് ഇനി ഏതായാലും പരീക്ഷ കഴിഞ്ഞിട്ട് ബാക്കി കഥയുമായി വരാം.

മാമനോട് ഒന്നും തോന്നല്ലേ ??

നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവം ?

108750cookie-checkഎപ്പോഴും എന്റേത് 5

Leave a Reply

Your email address will not be published. Required fields are marked *