കീചകാ

Posted on

സമയം രാവിലെ 6.30എ എം. ധർമ്മപുത്രർ ഉറക്കമുണർന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല.
പാഞ്ചാലിക്ക് പഴയപോലെ ഉത്തരവാദിത്വം ഇല്ല. പണ്ട് ദുര്യോധനാനുമായി വാശിക്ക് ചീട്ടു
കളിച്ചു വീടും,കൃഷിസ്ഥലവും, വണ്ടിയും, വക്കാണവും നഷ്ട്ടപ്പെട്ട് വാടകവീട്ടിൽ
കഴിയുന്ന ധർമ്മപുത്രർക്ക് രാവിലെ ആറു മണിക്ക് കിട്ടേണ്ടിയിരുന്ന കടുപ്പമുള്ള കണ്ണൻ
ദേവൻ ടീ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു അദ്ദേഹം വീണ്ടും ഉറക്കം തുടർന്നു. അൽപ്പസമയം
കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ട് യുധിഷ്‌ഠിര നിദ്രക്ക് വീണ്ടും ഭംഗം വന്നു.
അതിരാവിലെ ആറു മണിക്ക് ടെൻസ്പോർട്സ് ചാനലിൽ ഗുസ്തി കണ്ടുരസിക്കുകയായിരുന്നു ഭീമൻ,
തന്റെ ഇഷ്ട താരം തോറ്റതിലുള്ള ദേഷ്യത്തിൽ മുന്നിലിരുന്ന സാംസങ് എൽ ഇ ഡി ടീവി
എടുത്ത് നിലത്തെറിഞ്ഞു.

തലേന്നു രാത്രി കത്തിച്ചുവെച്ച ഗുഡ്‌നൈറ്റ് കൊതുകുതിരി
എരിഞ്ഞുതീർന്നിരിക്കുന്നു.ഉറക്കമുണർന്ന പാഞ്ചാലി മേശപ്പുറം വൃത്തിയാക്കി തന്റെ
ബ്രഷും കോൾഗേറ്റ് പേസ്റ്റുമായി ബെഡ്റൂമിന് പുറത്തേക്ക് വന്നു.തേഞ്ഞുതീർന്ന ബ്രെഷിൽ
നോക്കി പാഞ്ചാലി ആത്മഗതമെന്നപോലെ പറഞ്ഞു”ദുര്യോധനൻ വെള്ളത്തിൽ വീണപ്പോൾ
ചിരിക്കേണ്ടിയിരുന്നില്ല”

അതിരാവിലെ ഏക്സർസൈസും കഴിഞ്ഞ് അർജുനൻ വീട്ടിലെത്തി.പാഞ്ചാലിയെ അന്വേഷിച്ചു.
ചേട്ടാ,അവൾ ബാത്‌റൂമിൽ ആണ്.നകുലൻ പറഞ്ഞു. അല്പം ദേഷ്യത്തോടെ അർജുനൻ ഡ്രോയിങ്
റൂമിലേക്ക് പോയി. ദി ഹിന്ദു പത്രമെടുത്തു സോഫയിലിരുന്നു സ്പോർട്സ് പേജ് മാത്രം
വായിച്ചു.ചെന്നൈ സൂപ്പർ കിങ്‌സ് -മുംബൈ ഇന്ത്യൻസ് മത്സരം മുംബൈ
ജയിച്ചെന്നറിഞ്ഞപ്പോൾ അര്ജുനന് പാഞ്ചലിയോടുള്ള വെറുപ്പും പോയി.

ബാത്റൂമിൽനിന്നും ഇറങ്ങിയ പാഞ്ചാലി ഗോദറെജ്‌ അലമാരയുടെ കണ്ണാടിയിൽ നോക്കി തന്റെ
വിവാദമായ മുടി ചീകിയൊതുക്കി.ഫെയർ ആൻഡ് ലൗലിയും ഡെനിം സ്പ്രേയും അടിച്ചു അത്യധികം
ഉല്ലാസത്തോടെ തന്റെ മേക്കപ്പ് തുടർന്നു.പെട്ടെന്ന് കണ്ണാടിയിൽ പ്രതിഫലിച്ച മനോരമ
കലണ്ടറിൽ ശ്രദ്ധിച്ച പാഞ്ചാലി ഞെട്ടിപ്പോയി. ഈശ്വരാ……ഡിസംബർ 31-ഇന്നത്തെ കൊണ്ട്
വാടകവീട്ടിലെ താമസം മതിയാക്കണം.നാളെ മുതൽ അജ്ഞാതവാസം ആണല്ലോ.?? യുധിയേട്ടന്
ഇതൊന്നും ഓർമയില്ല.അർജുനനാണെങ്കിൽ എക്സർസൈസിലും ജിംനേഷ്യത്തിൽ പോകുന്നതിലും ആണ്
താല്പര്യം.തന്റെ എല്ലാമെല്ലാമായ ഭീമേട്ടൻ ആണെങ്കിലോ ടിവിയിൽ ഗുസ്തി കണ്ടു
രസിക്കലും.നകുലനും സഹദേവനും ആണെങ്കിലോ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം കുട്ടിയും
കോലും കളിച്ചുനടക്കുന്നു.ഇവർക്കൊന്നും അജ്ഞാതവാസത്തിന് താൽപ്പര്യം ഇല്ലെങ്കിൽ
ദുഷ്ടനായ ദുര്യോധനന്റെ മുൻപിൽ നാണംകെടും. പാഞ്ചാലി പരിതപിച്ചു.

ഉടൻതന്നെ പാഞ്ചാലി എല്ലാവരെയും വിളിച്ചു വിവരം ധരിപ്പിച്ചു.ഒരു ദിവസം കൊണ്ട് എങ്ങനെ
ഒളിത്താവളം കണ്ടുപിടിക്കും.അവസാനം നമ്മുക്കൊരു ഇന്നോവ വിളിച്ചാൽ അതിൽ കയറി നാളെ
വെളുപ്പിന് വിരാടരാജ്യത്ത് എത്തിച്ചേരാൻ സാധിക്കും എന്ന് യുധിഷ്‌ഠിരൻ
പറഞ്ഞു.നടന്നുപോകാനാണ് താല്പര്യം എങ്കിലും അവസാനം ഭീമനും സമ്മതിച്ചു.
വിരാടരാജ്യത്തേക്കുള്ള യാത്രാമദ്ധ്യേ അവർ ഒരു തട്ടുകടയിൽ ചായ കുടിക്കാൻ നിർത്തി.
ഭീമന്റെ അസഹനീയമായ വിശപ്പായിരുന്നു കാരണം.പക്ഷെ ഭീമൻ നിരാശനായി. തട്ടുകടക്കാരൻ
വെള്ളമടിച്ചു ഓഫായി കിടക്കുന്നു.ചേട്ടാ രണ്ടു ചായ തരുമോ എന്ന് യുധിഷ്‌ഠിരൻ
ചോദിച്ചപ്പോൾ, ന്യൂഇയർ പ്രമാണിച്ചു കട അവധിയാണെന്ന് പറഞ്ഞു.നിരാശയോടെ അവർ യാത്ര
തുടർന്നു.പുലർച്ചെ കൃത്യം അഞ്ചു മണിക്ക് ആവർ വിരാടരാജ്യത്തെത്തി.

പക്ഷെ ഇതിനകം വിരാടരാജാവ് തന്റെ സ്വന്തം പത്രമായ ഇന്ത്യൻ എക്സ്പ്രസ്സിൽ
വീട്ടുജോലിക്ക് ആറുപേരെ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തിരുന്നു. രാവിലെ പത്രം
വായിക്കുന്ന ശീലം അര്ജുനന് ഉണ്ടായിരുന്നതിനാൽ ഈ വാർത്ത ശ്രദ്ധയിൽ പെട്ടു. തുടർന്നു
നടന്ന ഫാമിലി മീറ്റിംഗിൽ എല്ലാവരും വീട്ടുജോലിക്കാരാവാൻ തീരുമാനിച്ചു. യുധിഷ്‌ഠിരൻ
കങ്കൻ എന്ന പേരിലും, ഭീമൻ വലലൻ എന്ന പേരിലും നകുലനും സഹദേവനും ഗ്രന്ധികൻ എന്നും
അരിഷ്ടനേമിയെന്നും അറിയപ്പെട്ടു.അർജുനൻ സൽസ്വഭാവി ആയിരുന്നു എങ്കിലും അഞ്ചാറു വർഷം
മുൻപ് ഉർവശിയിൽ നിന്നും ശാപം ലഭിച്ചതിനാൽ ചാന്തുപൊട്ടിലെ രാധയെപ്പോലെ ആണായി
പെണ്ണായി ബ്രിഹന്നള എന്ന പേരിലും പാഞ്ചാലി മാലിനി എന്നപേരിലും വിരാടരാജ്യത്ത്
താമസിക്കുവാൻ തീരുമാനിച്ചു. ജനുവരി 1 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത
ആറുപേരെയും വിരാടരാജാവ് കൊട്ടാരത്തിൽ 5000 രൂപ ശമ്പളത്തിൽ നിയമിച്ചുകൊണ്ട്
അപ്പോയ്ന്റ്മെന്റ് ഓർഡർ കൊടുത്തു. ആറുമാസത്തേക്കായിരുന്നു എഗ്രിമെന്റ്. ജോലി
നന്നായാൽ തുടരുകയും ചെയ്യാം.

സസുഖം അവർ വിരാടരാജ്യത്ത് കഴിയുമ്പോൾ വിരാടരാജാവിന്റെ ഭാര്യയുടെ സഹോദരനും
പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായ കീചകൻ ആയിരുന്നു അവിടുത്തെ ദാദ.സുന്ദരിയും
സുശീലയുമായ മാലിനിയോട് കീചകന് അനുരാഗം തോന്നി.കീചകൻ പല തവണ ട്രൈ ചെയ്തിട്ടും മാലിനി
ഒക്കെ പറഞ്ഞില്ല. ഇത് ഇങ്ങനെ വൺ വേ ആയി തുടർന്നാൽ ശരിയാവില്ല എന്ന് കീചകന്
തോന്നി.തുടർച്ചയായി മൂന്നു തവണ മികച്ച അഹങ്കരിക്കുള്ള ബീഹാർ സംസ്ഥാന അവാർഡ് നേടിയ
കീചകൻ ദുഃഖിതനായി വിജയം വരെയും സമരം ചെയ്യാൻ തീരുമാനിച്ചു.കീചകൻ തന്റെ സഹോദരിയായ
വിരാടരാജ്യത്തെ രാജ്ഞിയെ കൂട്ടുപിടിച്ചു.ചേച്ചിയോട് വളരെ ദുഖത്തോടെ മാലിനിയെ
തനിക്ക് ഭാര്യയായി തരണമെന്ന് ആവശ്യപ്പെട്ടു.കീചകന്റെ സങ്കടം കണ്ടു വിഷമം തോന്നിയ
പെങ്ങൾ മാലിനിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.അതിബുദ്ധിമതിയായ
പാഞ്ചാലി തന്റെ ഭീമേട്ടനെ വിവരം ധരിപ്പിച്ചു. ഭീമൻ രണ്ടും കല്പ്പിച്ചു ഒരു
ക്ലൈമാക്സ്‌ തയ്യാറാക്കി ദ്രൗപദിയെ ഏൽപ്പിച്ചു.

സ്വതവേ സുന്ദരിയായ പാഞ്ചാലി കല്യാൺ സിൽക്സിൽ നിന്നും സഹദേവൻ വാങ്ങിക്കൊടുത്ത
പട്ടുസാരിയും ആലുക്കാസിൽ നിന്നും നകുലൻ വാങ്ങിവച്ച സ്വർണാഭരണവും ധരിച്ചു
സുന്ദരിയായി കിടപ്പറയിൽ ഇരുന്നു. കീചകൻ രാത്രി കൃത്യം 12 മണിക്ക് തന്നെ പ്രിയതമയെ
കാണാൻ എത്തി.അത്യധികം ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി കീചകൻ പാഞ്ചാലിയുടെ
അടുത്തുചെന്നു.പാഞ്ചാലി മുഖം തിരിഞ്ഞു നോക്കി. അപ്പോഴാണ് പ്രതീക്ഷകൾ
തകിടംമറിച്ചുകൊണ്ട് ഭീമന്റെ മുഖം കണ്ടത്. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട കീചകൻ
മാപ്പ് പറഞ്ഞു പോകാൻ ശ്രമിച്ചു.പക്ഷെ ഭീമൻ വിടാൻ തയ്യാറായില്ല. വർധിച്ച കോപത്തോടെ
ഭീമൻ പറഞ്ഞു

“കീചകാ ഐ വിൽ കിൽ യൂ”

ഭീമൻ കീചകനെ കാലേൽ വാരി നിലത്തടിച്ചു, തവിടുപൊടിയാക്കി. അതോടെ മനോഹരമായ കീചകയുഗം
അവസാനിച്ചു.

യുധിഷ്‌ഠിരനും ദുര്യോധനനും ചീട്ടുകളി സ്ഥലത്തുവച്ചു ഉണ്ടാക്കിയ എഗ്രിമെന്റ്
അനുസരിച്ചു അജ്ഞാതവാസം കഴിഞ്ഞപ്പോൾ ധര്മപുത്രരും സംഘവും ഹസ്തിനപുരിയിൽ
എത്തി.രാജ്യഭരണം ഏറ്റെടുത്തു അവർ സസുഖം വാഴുകയായിരുന്നു. എന്നാൽ ഒരു വലിയ ദുരന്തം
അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു………

?ശുഭം?

ആൽബി.

34880cookie-checkകീചകാ

Leave a Reply

Your email address will not be published. Required fields are marked *